main stories

‘ഇന്ത്യ ഇസ്രാഈലിനൊപ്പം’; ഫലസ്തീനൊപ്പമെന്ന പരമ്പരാഗത ഇന്ത്യന്‍ നയം തിരുത്തി മോദി

By Akhila

February 26, 2026

തെല്‍ അവിവ്: ഇന്ത്യ ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് തിരുത്തി മോദി. ഇസ്രാഈലിനൊപ്പം പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന് മോദി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു.

2023 ഒക്ടോബര്‍ 7ന് ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ മോദി അപലപിച്ചു. ‘നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു, ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനുശേഷവും ഇന്ത്യ ഇസ്രാഈലിനൊപ്പം പൂര്‍ണ ബോധ്യത്തോടെ നിലകൊള്ളും.’ മോദി കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗതമായി ഇന്ത്യന്‍ തുടരുന്ന നയത്തിന് എതിരാണ് ഈ നീക്കം. സ്വാതന്ത്ര്യത്തിനു മുമ്പ് ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിനെ മഹാത്മാഗാന്ധി എതിര്‍ത്തിരുന്നു. 1938ല്‍ ‘ഇംഗ്ലണ്ട് ഇംഗ്ലീഷ് ജനതയുടേത് എന്നതുപോലെ ഫലസ്തീന്‍ അറബികളുടേതാണ്’ എന്ന് അദേഹം പ്രസ്താവിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരവും വളരെ മികച്ച ബന്ധമാണ് ഇന്ത്യക്ക് ഫലസ്തീനുമായി ഉണ്ടായിരുന്നത്. 1947ല്‍ ഫലസ്തീന്‍ വിഭജിക്കാനുള്ള നീക്കത്തെ ജവാഹര്‍ ലാല്‍ നെഹ്റു ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തു. 1975ല്‍ ഇന്ദിര ഗാന്ധിയുടെ ഭരണക്കാലത്ത് രാജ്യതലസ്ഥാനത്ത് ഒരു സ്വതന്ത്ര ഓഫീസ് തുറക്കാന്‍ ഇന്ത്യ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പിഎല്‍ഒ) അനുവദിച്ചു. പിന്നീട് 1980ല്‍ ഈ ഓഫീസിന് പൂര്‍ണ നയതന്ത്ര അംഗീകാരം നല്‍കി. ഇതിന് പിന്നാലെ ഫലസ്തീന്‍ നാഷണല്‍ അഥോറിറ്റിയുടേയും പിഎല്‍ഒയുടെയും ചെയര്‍മാനും ഫലസ്തീന്‍ പോരാളിയുമായ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചു. പിന്നീട് 2001 വരെ നിരവധി തവണ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1988ല്‍ രാജീവ് ഗാന്ധിയുടെ ഭരണക്കാലത്ത് ഫലസ്തീനെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യങ്ങളില്‍ ഒന്നായും ഇന്ത്യ മാറി.

എന്നാല്‍ ശീതയുദ്ധത്തിന് ശേഷം ഇന്ത്യ അമേരിക്കയുമായി അടുക്കാന്‍ തുടങ്ങിയതോടെയാണ് ഇതില്‍ വ്യത്യാസമുണ്ടാകുന്നത്. 1992 ജനുവരിയില്‍ ഇസ്രാഈലുമായി ഇന്ത്യ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചു. അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു യാസര്‍ അറാഫത്തിനെ അറിയിച്ചതിനുശേഷമാണ് ഇസ്രാഈലുമായി പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇന്ത്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി യാസര്‍ അറഫാത്ത് പറഞ്ഞു. 2014ല്‍ മോദി അധികാരത്തില്‍ വന്നതോടെയാണ് ഈ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായത്. ഇരു രാജ്യങ്ങളെയും അംഗീകരിക്കുന്ന ഒരു ‘ഡീ-ഹൈഫനേഷന്‍’ നയമാണ് ഇന്ത്യ പിന്തുടരുന്നത്. മോദി ഭരണത്തിന് കീഴില്‍ ഇസ്രാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവായി ഇന്ത്യ മാറി. ഗസ്സ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 2024ല്‍ പോലും ഇന്ത്യന്‍ ആയുധ കമ്പനികള്‍ ഇസ്രാഈലിന്‌ റോക്കറ്റുകളും സ്ഫോടകവസ്തുക്കളും വിറ്റതായി പല അന്വേഷണങ്ങളും വെളിപ്പെടുത്തിയിരുന്നു.

2015 ഒക്ടോബറില്‍ പ്രണബ് മുഖര്‍ജിയാണ് ഇസ്രാഈല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ്. ചരിത്രപരമായി ഇന്ത്യ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനൊപ്പം നില്‍ക്കുന്നതില്‍ നേതാക്കന്മാര്‍ ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ഒരുകാലത്ത് ഇന്ത്യയില്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന, രഹസ്യമായി മാത്രം മുന്നോട്ട് കൊണ്ടുപോയിരുന്ന ഇസ്രാഈല്‍ ബന്ധം ഇന്ന് ഏറ്റവും പ്രകടമായ സൗഹൃദങ്ങളിലൊന്നായി മാറിയിരിക്കുന്നു. നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രോട്ടോക്കോള്‍ മാറ്റിവച്ച് എത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഗസ്സയിലെ ആക്രമണം ഇസ്രായേല്‍ തുടരുന്ന വേളയില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം.