ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ കേന്ദ്ര സർക്കാറിനെ ലോക്സഭയിൽ അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ട്രംപിന് വിറ്റു എന്ന് ആരോപിച്ച രാഹുൽ, അമേരിക്കക്ക് മുന്നിൽ പൂർണമായും കീഴടങ്ങുന്നതാണ് കരാറെന്നും ബജറ്റ് ചർച്ചക്കിടെ ആരോപിച്ചു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന സ്വാതന്ത്ര്യം പോലും ഇപ്പോൾ ഇന്ത്യക്ക് ഇല്ല. കേന്ദ്ര ബജറ്റിൽ രാജ്യത്തിനായി ഒന്നുമില്ലെന്നും രാഹുൽ വിമർശിച്ചു. അദാനിയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണെന്നും രാഹുൽ പറഞ്ഞു.
ഇതോടെ, അദാനിയുടെയും അംബാനിയുടെയും പേര് പരാമർശിക്കരുതെന്ന് സ്പീക്കർ റൂളിങ് നൽകി. കേന്ദ്ര ബജറ്റിൽ രാജ്യത്തിനായി ഒന്നുമില്ലെന്ന് രാഹുൽ വിമർശിച്ചു. അമേരിക്കയുടെ ആധിപത്യത്തെ ചൈനയും റഷ്യയും മറ്റ് ശക്തികളും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. യുഎസിന്റെ അപ്രമാദിത്തം വെല്ലുവിളി നേരിടുകയാണ്. ഡോളർ വെല്ലുവിളി നേരിടുകയാണ്. അപ്പോഴാണ് ഇന്ത്യ യുഎസിന് കീഴടങ്ങിയത്. രാജ്യം എന്ന നിലയ്ക്ക് സ്വന്തം ശക്തി തിരിച്ചറിയണം. യുഎസുമായി നടത്തിയ ചർച്ചയിൽ ഇന്ത്യയ്ക്ക് പലതും നഷ്ടമായി. ഡിജിറ്റൽ ട്രേഡിൽ നിയന്ത്രണം നഷ്ടമാക്കി. ഇൻഡ്യാ സഖ്യമാണ് ചർച്ച നടത്തിയതെങ്കിൽ ഡേറ്റ സംരക്ഷണം ഉറപ്പാക്കുമായിരുന്നു. കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയുമായിരുന്നു -രാഹുൽ പറഞ്ഞു.