Culture

ഇന്ത്യയും യുഎഇയും അഞ്ച് കരാറുകള്‍ ഒപ്പു വെച്ചു

By chandrika

February 11, 2018

ജലീല്‍ പട്ടാമ്പി ദുബൈ

ഇന്ത്യയും യു.എ.ഇയും അഞ്ച് കരാറുകളില്‍ ഒപ്പുവെച്ചു. ദ്വിദിന സന്ദര്‍ശനത്തിനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പു വെച്ചത്. ഊര്‍ജം, മനുഷ്യ വിഭവ ശേഷി, റെയില്‍വേ, ധനകാര്യ സഹകരണം, മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക് എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും സഹകരിക്കുക.

ഇന്ത്യന്‍ കണ്‍സോര്‍ഷ്യവും (ഒവിഎല്‍, ബിപിആര്‍എല്‍ & ഐഒസിഎല്‍) അഡ്‌നോകും തമ്മിലുള്ള ഓഫ്-ഷോര്‍ ലോവര്‍ സകൂം കണ്‍സെഷനില്‍ 10 ശതമാനം ഓഹരി പങ്കാളിത്ത താല്‍പര്യവുമായി ബന്ധപ്പെട്ടതാണ് കരാറില്‍ ഒന്ന്. 2018 മുതല്‍ 2057 വരെ 40 വര്‍ഷത്തേക്കാണീ കരാര്‍. പങ്കാളിത്ത താല്‍പര്യത്തിന്റെ 60 ശതമാനം അഡ്‌നോക്കില്‍ നിക്ഷിപ്തമാണ്. ബാക്കി വരുന്ന 30 ശതമാനം രാജ്യാന്തര എണ്ണക്കമ്പനികള്‍ക്ക് നല്‍കും. യു.എ.ഇയുടെ എണ്ണ മേഖലയിലെ ആദ്യ ഇന്ത്യന്‍ നിക്ഷേപമാണിത്. പരമ്പരാഗത ക്രയ-വിക്രയ ബന്ധത്തില്‍ നിന്ന് ദീര്‍ഘ കാല നിക്ഷേപ ബന്ധത്തിലേക്ക് നയിക്കുന്നതാണ് കരാര്‍.