Culture

ആദ്യ ടിട്വന്റി: തകര്‍ത്തടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം.

By chandrika

February 18, 2018

ജൊഹാനസ്ബര്‍ഗ്: ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചതോടെ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വന്‍ സ്‌കോര്‍ കണ്ടെത്തുകയായിരുന്നു.

തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ രണ്ടു സിക്‌സറുകളും ഒരു ഫോറുമാണ് രോഹിത് ശര്‍മ അടിച്ചുകൂട്ടിയത്. എന്നാല്‍ രണ്ടാം ഓവറില്‍ ജൂനിയര്‍ ഡാലയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കി രോഹിത് പുറത്തായി.

India finish their 20 overs on 203/5 – their highest T20I score at the Wanderers! Will it be enough to win the 1st T20I against South Africa? #SAvIND LIVE ➡https://t.co/lIZWE2HXhd pic.twitter.com/ybsiYyxxlB

— ICC (@ICC) February 18, 2018

രണ്ടാമനായെത്തിയ സുരേഷ് റെയ്‌നയും വമ്പനടി തുടര്‍ന്നു. എന്നാല്‍ ഒരു സിക്‌സറും രണ്ടു ഫോറുകളും നേടിയ റെയ്‌നയെയും ഡാല പുറത്താക്കുകയായിരുന്നു. അഞ്ചോവര്‍ പൂര്‍ത്തിയാകുമ്പോഴെക്കും ഇന്ത്യന്‍ സ്‌കോര്‍ 60 കടന്നിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശിഖര്‍ ധവാനും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. ഒരറ്റത്തു ശിഖര്‍ ധവാന്‍ മിന്നും ഫോമില്‍ തുടരവെ സ്‌കോര്‍ 108ല്‍ നില്‍ക്കെ വിരാട് കോലി(26)യും പുറത്തായി. തബ്രിസ് ഷംസിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ക്യാപ്റ്റന്റെ മടക്കം.

വെടിക്കെട്ട് ബാറ്റിങുമായി ധവാന്‍ തുടര്‍ന്നതോടെ പന്തുകള്‍ തുടരെ അതിര്‍ത്തി കടന്നു. രണ്ടു സിക്‌സറുകളടക്കം 39 പന്തുകളില്‍ നിന്നും 72 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. മഹേന്ദ്രസിങ് ധോണി 16 ഉം പാണ്ഡ്യ 29 ഉം റണ്‍സെടുത്തു.

അതേസമയം കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരം ജയദേവ് ഉനദ്ഘട്ടും മനീഷ് പാണ്ഡെയും ടീമിലെത്തി. പുതുമുഖ താരങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടുന്നത്. ക്ലാസന്‍, ജൂനിയര്‍ ഡാല എന്നിവര്‍ ആദ്യ മത്സരത്തിനിറങ്ങും. പരിക്കേറ്റ എബി ഡിവില്ലിയേഴ്‌സ് ഇന്ന് കളിക്കില്ല.

അവസാന പത്ത് ടിട്വന്റി മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ആ മികവ് തുടരുമെന്നാണ് പ്രതീക്ഷ. ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ട് പരമ്പരള്‍ സ്വന്തമാക്കി റെക്കോഡിടാനുള്ള അവസരം കൂടിയാണിത്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്!ലി, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡേ, ഹാര്‍ദ്ദിക് പാണ്ഡ്യ, എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനഡ്കട്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

ദക്ഷിണാഫ്രിക്ക: ജെജെ സ്മട്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍, ഹെന്റിച്ച് ക്ലാസ്സെന്‍, ക്രിസ് മോറിസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡേന്‍ പാറ്റേര്‍സണ്‍, ജൂനിയര്‍ ഡാല, ത്രൈബസ് ഷംസി