News

യുഎസില്‍ ഇന്ത്യന്‍ വംശജ കുത്തേറ്റ് കൊല്ലപ്പെട്ടു; മുന്‍ കാമുകന്‍ ഇന്ത്യയിലേക്ക് കടന്നതായി സംശയം

By webdesk17

January 05, 2026

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതുവത്സരദിനത്തില്‍ കാണാതായ ഇന്ത്യന്‍ വംശജ യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ടുമെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എല്ലിക്കോട്ട് സിറ്റിയിലെ താമസക്കാരിയും ഡേറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റുമായ നികിത ഗോഡിശാല (27)യാണ് കൊല്ലപ്പെട്ടത്.

നികിതയുടെ മുന്‍ കാമുകനായ അര്‍ജുന്‍ ശര്‍മയുടെ (26) മെരിലാന്‍ഡിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നികിതയെ കൊലപ്പെടുത്തിയ ശേഷം അര്‍ജുന്‍ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞതായി ഹോവാര്‍ഡ് കൗണ്ടി പൊലീസ് സംശയിക്കുന്നു.

നികിതയെ കാണാനില്ലെന്നു കാണിച്ച് ജനുവരി രണ്ടിന് അര്‍ജുന്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2025 ഡിസംബര്‍ 31ന് രാത്രി നികിതയെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ കണ്ടിരുന്നുവെന്നും പിന്നീട് വിവരമില്ലെന്നുമായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പരാതി നല്‍കിയതിന് പിന്നാലെ അര്‍ജുന്‍ ഡാലസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതായും പൊലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ജനുവരി മൂന്നിന് അര്‍ജുന്റെ അപ്പാര്‍ട്ടുമെന്റില്‍ നടത്തിയ പരിശോധനയിലാണ് കുത്തേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 31ന് വൈകിട്ട് ഏഴ് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹോവാര്‍ഡ് കൗണ്ടി പൊലീസ് അറിയിച്ചു. അര്‍ജുനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും യുഎസ് ഫെഡറല്‍ നിയമ നിര്‍വഹണ ഏജന്‍സികളുമായി ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അര്‍ജുനെ യുഎസിലേക്ക് തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു.

നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നല്‍കുന്നുണ്ടെന്ന് വാഷിങ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റുചെയ്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

2022ലാണ് നികിത അമേരിക്കയിലെത്തിയത്. കൊളംബിയ, മെരിലാന്‍ഡ് എന്നിവിടങ്ങളിലെ ‘വ്‌ഹേദ ഹെല്‍ത്ത്’ എന്ന സ്ഥാപനത്തില്‍ ഡേറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. 2025 ഫെബ്രുവരിയില്‍ ഈ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച നികിത, ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിന് ‘ഓള്‍ഇന്‍ അവാര്‍ഡ’് നേടിയിരുന്നു.

ഇതിന് മുന്‍പ് ‘മാനേജ്‌മെന്റ് സയന്‍സസ് ഫോര്‍ ഹെല്‍ത്ത’ എന്ന സ്ഥാപനത്തില്‍ ഡേറ്റ അനാലിസിസ് ആന്‍ഡ് വിസ്വലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ് (ടെക്‌നിക്കല്‍ അഡൈ്വസര്‍) ആയി ഒരു വര്‍ഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്. മെരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ബാള്‍ട്ടിമോര്‍ കാമ്പസില്‍ നിന്നാണ് നികിത മാസ്‌റ്റേഴ്‌സ് ബിരുദം നേടിയത്.