News

ചരിത്രവിജയവുമായി ഇന്ത്യന്‍ ടീം; അണ്ടര്‍-19 ലോകകപ്പ് ജേതാക്കള്‍ക്ക് 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

By Manya

February 07, 2026

മുംബൈ:അണ്ടര്‍-19 ലോകകപ്പില്‍ ചരിത്രവിജയം നേടി കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയ ആയുഷ് മാത്ര നയിച്ച ഇന്ത്യന്‍ സംഘത്തിന്റെ അപരാജിത കുതിപ്പിന്റെ അംഗീകാരമായാണ് ഈ പ്രഖ്യാപനം.

ഹരാരെയില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി കാലേബ് ഫാല്‍ക്കനര്‍ 115 റണ്‍സ് നേടിയെങ്കിലും വിജയം ഇന്ത്യക്കായിരുന്നു.

ഫൈനലില്‍ സൂര്യവന്‍ഷി 80 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചുകൂട്ടി. 15 സിക്‌സറുകളും 15 ഫോറുകളും ഉള്‍പ്പെട്ട ഇന്നിംഗ്‌സില്‍ വെറും 55 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ടൂര്‍ണമെന്റിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിക്ക് ഉടമയായി. കൂടാതെ 71 പന്തില്‍ 150 റണ്‍സ് എന്ന അണ്ടര്‍-19 ക്രിക്കറ്റിലെ അതിവേഗ 150 എന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഈ മത്സരത്തിലൂടെ അണ്ടര്‍-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ടീം സ്‌കോറും ഇന്ത്യ സ്വന്തമാക്കി.

ടൂര്‍ണമെന്റിലുടനീളം ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യന്‍ ടീമിനെ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ പ്രശംസിച്ചു. ”ലോകകപ്പിലെ ടീമിന്റെ പ്രകടനത്തില്‍ ബിസിസിഐയും രാജ്യവും അഭിമാനിക്കുന്നു. ഫൈനലിലെ ആധിപത്യ വിജയം ഉള്‍പ്പെടെ അപരാജിത മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് 7.5 കോടി രൂപ പാരിതോഷികമായി നല്‍കുന്നത്,” സൈകിയ വ്യക്തമാക്കി. 2022ലും കിരീടം നേടിയ ഇന്ത്യ,  ഈ വിജയത്തോടെ അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു.