ന്യൂഡൽഹി: വിമാന സർവീസ് പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോ പ്രഖ്യാപിച്ച യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ നിർദേശിച്ചിരുന്നു. സർവീസ് തടസ്സപ്പെട്ട സമയദൈർഘ്യം അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക.
ട്രാവൽ വൗച്ചറുകൾക്ക് 12 മാസം വരെ കാലാവധി ഉണ്ടായിരിക്കും. ഇൻഡിഗോയിൽ നടത്തുന്ന ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ റീഫണ്ട് ലഭിക്കാത്തവർക്ക് ഉടൻ തന്നെ തുക ലഭ്യമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
ട്രാവൽ ഏജന്റുമാർ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും റീഫണ്ട് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നുമുതൽ റീഫണ്ട് ലഭിക്കേണ്ട യാത്രക്കാരെ ഇൻഡിഗോ അധികൃതർ വിവരശേഖരണത്തിനായി നേരിട്ട് ബന്ധപ്പെടും. ആവശ്യമായ വിവരങ്ങൾ ലഭ്യമാകുന്ന പക്ഷം യാത്രക്കാർക്ക് നേരിട്ട് ട്രാവൽ വൗച്ചറുകൾ കൈമാറും.
യാത്രക്കാരെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ, ജനുവരി ഒന്നുമുതൽ പ്രത്യേക വെബ് പേജ് ആരംഭിക്കുമെന്നും, വൗച്ചർ ലഭിക്കാനാഗ്രഹിക്കുന്നവർക്ക് അവിടെ വിവരങ്ങൾ നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും ഇൻഡിഗോ അറിയിച്ചു.