ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നിലവില്‍ ആകെ 142 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.
രോഗബാധിതരും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങളാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
അതേസമയം, മലിനജലം കുടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം നിലവിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ ജലദുരന്തം സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തി വരികയാണ്. എന്നാല്‍ മരിച്ചവരുടെയും ചികിത്സ തേടിയവരുടെയും കൃത്യമായ എണ്ണം പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
നൂറുകണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചതോടെയാണ് ഇന്‍ഡോര്‍ മലിനജല ദുരന്തത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും ചികിത്സാ നടപടികളും കൂടുതല്‍ വ്യാപിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഇന്‍ഡോറിലെ ഭഗീരഥപുരം വാര്‍ഡ് 11ലെ കുടിവെള്ളത്തിലാണ് മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് വിഷബാധ ഉണ്ടായത്. ദുരന്തം സംഭവിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അത് ഗൗനിച്ചില്ല. ഡിസംബറോടെ സ്ഥിതി വഷളായി. നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി എത്തുന്നത്. ഡിസംബര്‍ 28ഓടെ വാര്‍ഡിലെ 90 ശതമാനം ആളുകള്‍ക്കും വയറിളക്കം, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.
കുടിവെള്ള പൈപ്പ് ലൈനിന് മുകളിലായി, സുരക്ഷാ ടാങ്കില്ലാതെ നിര്‍മിച്ച ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തില്‍ കലര്‍ന്നതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വെള്ളത്തിന്റെ സാമ്പിളുകളില്‍ രോഗകാരികളായ അണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
അസുഖബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ശുദ്ധജലം ഉറപ്പാക്കണമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.