ന്യൂഡൽഹി: ബിഹാറിലെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്നാണ് അമിത് ഷാ നിരന്തരമായി പറയുന്നത്. എന്നാൽ, വീണ്ടും വീണ്ടും മോദിയോടും ഷായോടും ഞങ്ങൾക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ് ഉള്ളത്. ബംഗ്ലാദേശ് ജനത പുറത്താക്കിയ ഒരു നുഴഞ്ഞുകയറ്റക്കാരെ മോദി സഹോദരി എന്ന് പറഞ്ഞാണ് സ്വീകരിച്ചതെന്ന് ഉവൈസി പറഞ്ഞു.
എല്ലാവരുടേയും വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി ബിഹാർ തെരഞ്ഞെടുപ്പിൽ ഒരു മുസ്‍ലിമിന് പോലും സീറ്റ് കൊടുത്തില്ലെന്ന് ഉവൈസി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ 101 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. ഇതിൽ ഒരു മുസ്‍ലിം സ്ഥാനാർഥി പോലും ഇടംപിടിച്ചില്ല. ഇക്കാര്യത്തിലാണ് ഉവൈസി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ബിഹാർ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിനൊപ്പം ചേർന്ന് ഉവൈസി മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അവസാനം ചർച്ചകളൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഒടുവിൽ ഒറ്റക്ക് മത്സരിക്കാൻ ഉവൈസി തീരുമാനിക്കുകയായിരുന്നു. 32 സീറ്റുകളിലാണ് ഉവൈസിയുടെ പാർട്ടി ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.