india

ബി.ജെ.പി പ്രകടന പത്രികയില്‍ അന്താരാഷ്ട്ര രാമായണോത്സവും ഏക സിവില്‍കോഡും

By webdesk13

April 14, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)യുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക സമ്പൂര്‍ണ രാഷ്്ട്ര വികസനത്തിനുള്ള രേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയില്‍ പറയാറുള്ളൂവെന്ന് മോദി അവകാശപ്പെട്ടു. മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക.

70 വയസുകഴിഞ്ഞാല്‍ 5 ലക്ഷം വരെ സൗജന്യ ചികിത്സ. ഏക സിവില്‍കോഡ് നടപ്പിലാക്കും. അന്താരാഷ്ട്ര രാമായണോത്സവം നടത്തും. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രഖ്യാപനം. നടപ്പാക്കുന്ന കാര്യങ്ങളെ പ്രകടനപത്രികയില്‍ പറയാറുള്ളൂവെന്ന് മോദി. ദരിദ്ര വിഭാഗങ്ങള്‍ക്ക് മൂന്ന് കോടി വീട് കൂടി നിര്‍മ്മിച്ച് നല്‍കും.

6Gസാങ്കേതിക പ്രഖ്യാപനവും പ്രകടനപത്രികയില്‍. മുദ്രലോണ്‍ 10ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കും. വനിത സംവരണം നടപ്പാക്കും. വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിന്‍ റൂട്ടിന്റെ സാധ്യത പഠനം നടത്തും. പുതിയ ക്രിമിനല്‍ നിയമം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കും.

70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വാതക പൈപ്പ് ലൈന്‍ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബില്‍ പൂജ്യമാക്കും. പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മ്മിക്കും. ട്രാന്‍സ്‌ജെന്‍ഡറുകളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ഭിന്നശേഷിക്കാര്‍ക്ക് പി.എം. ആവാസ് യോജന വഴി വീടുകള്‍ നല്‍കും. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി. സൗജന്യറേഷന്‍ അടുത്ത അഞ്ച് വര്‍ഷവും തുടരും. ഇങ്ങനെ പോകുന്ന പ്രഖ്യാപനങ്ങള്‍ സാധാരണക്കാരുടെ വോട്ട് നോട്ടമിട്ടാണ് പ്രകടന പത്രികയെന്ന് വിമര്‍ശനമുണ്ട്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള 27 അംഗ സമിതിയാണ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപവല്‍കരിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കോര്‍ഡിനേറ്ററായും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. പ്രകടനപത്രികക്കായി ഒരുക്കുന്നതിനായി 1.5 ദശലക്ഷത്തിലധികം ശുപാര്‍ശകള്‍ ശേഖരിച്ചതായി ബി.ജെ.പി പറയുന്നു.