ഹൈദരാബാദ്: സംസ്ഥാനങ്ങളിലുടനീളം ലക്ഷക്കണക്കിന് രൂപയ്ക്ക് കുഞ്ഞുങ്ങളെ അനധികൃതമായി വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘത്തെ തെലങ്കാന സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം പിടികൂടി. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്. ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായാണ് കണ്ടെത്തൽ.
കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദത്തെടുക്കൽ നിയമപരമാണെന്ന് തോന്നിപ്പിക്കാൻ വ്യാജ രേഖകളും സംഘം തയ്യാറാക്കിയിരുന്നു. ഈ ശൃംഖലയുമായി ബന്ധപ്പെട്ട് 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ മുമ്പ് ഒന്നിലധികം സംസ്ഥാനങ്ങളിൽ സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ ശേഖരിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് വിൽക്കുന്ന രാജ്യവ്യാപക വിതരണ ശൃംഖലയാണ് സംഘം പ്രവർത്തിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലാകുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയിലേത് മാത്രം 15 കുഞ്ഞുങ്ങളെയാണ് ഇവർ അനധികൃതമായി കൈമാറിയത്.
എട്ട് വ്യത്യസ്ത ആശുപത്രികളിലെ ജീവനക്കാരുമായും ഇടനിലക്കാരുമായും പ്രതികൾ ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം നടത്തിയ റെയ്ഡിൽ രണ്ട് ശിശുക്കളെ കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അറസ്റ്റിലായവരിൽ പ്രധാന കിംഗ്പിന്നുകൾ, അന്തർസംസ്ഥാന ട്രാൻസ്പോർട്ടർമാർ, പ്രാദേശിക ആശുപത്രി ഏജന്റുമാർ എന്നിവരും ഉൾപ്പെടുന്നു. പണമിടപാടുകൾ കണ്ടെത്തുന്നതിനും സംഘത്തെ സഹായിച്ച മറ്റ് മെഡിക്കൽ പ്രൊഫഷണലുകളെ തിരിച്ചറിയുന്നതിനുമായി സൈബരാബാദ് പൊലീസ് ആശുപത്രി രേഖകളും ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചുവരികയാണ്.