india

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു; ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധിക്ക് സാധ്യത

By webdesk17

March 02, 2026

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രാഈലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു. ഒമാന്‍ തീരത്ത് ‘സ്‌കൈലൈറ്റ്’ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 10 ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 80 ഡോളറിന് മുകളിലെത്തി. സംഘര്‍ഷം തുടര്‍ന്നാല്‍ വില 100 മുതല്‍ 110 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവചിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സര്‍വീസുകള്‍ പ്രമുഖ കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും പാചകവാതകത്തിന്റെ (LPG) 80 ശതമാനത്തിലധികവും വരുന്നത് ഇതിലൂടെയാണ്. വിതരണ ശൃംഖല തടസ്സപ്പെടുന്നത് ഇന്ത്യയില്‍ വലിയ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകാം. അതേസമയം നിലവില്‍ ഇന്ത്യയുടെ പക്കല്‍ 10 മുതല്‍ 15 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ ശേഖരം മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധം തുടരുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്താല്‍ ആഗോള സമ്പദ്വ്യവസ്ഥ വലിയൊരു മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.