News

ഇറാന്‍ സ്‌കൂള്‍ ആക്രമണം; 180ഓളം വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം

By vismaya

March 02, 2026

തെഹ്‌റാന്‍: ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 180ഓളം പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനെതിരായ സൈനിക നീക്കങ്ങളുടെ ആദ്യ ദിനത്തിലാണ് ആക്രമണം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളാണ് ലക്ഷ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച രാവിലെ ക്ലാസ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഭാഗികമായി തകര്‍ന്നു പുക ഉയരുന്ന കെട്ടിടാവശിഷ്ടങ്ങള്‍ ചുറ്റിപ്പറ്റി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയതും അവശിഷ്ടങ്ങള്‍ തെരുവിലുടനീളം ചിതറിക്കിടക്കുന്നതുമായ ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്.

സ്‌കൂള്‍ കെട്ടിടം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (IRGC) ബാരക്കിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്തിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇതേ രീതിയിലുള്ള ആക്രമണം അല്‍പസമയം മുമ്പ് ഗാന്ധി ആശുപത്രിയിലും നടന്നതായും ആരോഗ്യ മന്ത്രാലയം ആരോപിച്ചു.

സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ”സ്വപ്നങ്ങളുമായി പഠിക്കാനെത്തിയ പെണ്‍കുട്ടികളുടെ ജീവിതമാണ് ക്രൂരമായി ഇല്ലാതാക്കപ്പെട്ടത്” എന്ന് നോബല്‍ സമാധാന സമ്മാന ജേതാവായ മലാല യൂസഫ്സായ് പ്രതികരിച്ചു.

അതേസമയം, സിവിലിയന്മാര്‍ക്ക് ആപത്തുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (USCENTCOM) അറിയിച്ചു.