തെഹ്റാൻ: ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ ആക്രമണം നടത്തിയ സാഹചര്യത്തിൽ, മേഖലയിലൂടെ കപ്പലുകൾ സഞ്ചരിക്കാൻ ഇനി ഇറാന്റെ മുൻകൂർ അനുമതി ഇ-മെയിൽ വഴി ലഭിക്കണമെന്ന നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കടലിടുക്കിൽ ‘പരമാധികാര ഭരണസംവിധാനം’ (Sovereign Governance System) നടപ്പിലാക്കി. ഇതനുസരിച്ച്, കപ്പലുകൾക്ക് ഇറാന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയും കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അനുമതി നേടുകയും വേണം.
അമേരിക്കയും ഇസ്രായേലും ബന്ധപ്പെട്ട കപ്പലുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണവും പരിഗണനയിലാണ്. അതേസമയം, ശത്രുതയില്ലാത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് കടലിടുക്ക് ഉപയോഗിക്കാൻ പ്രത്യേക ടോൾ ഈടാക്കാനും ഇറാൻ ആലോചിക്കുന്നു.
ഇറാന്റെ നീക്കത്തിന് മറുപടിയായി കപ്പലുകൾക്ക് സംരക്ഷണം നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപിച്ചു. യു.എസ് സൈന്യത്തിന്റെ അകമ്പടി നൽകുന്നതിനായിരുന്നു പദ്ധതി. എന്നാൽ, ഹോർമുസ് കടലിടുക്കിന് സമീപം എത്തുന്ന ഏത് വിദേശ സൈനിക ശക്തിയെയും ആക്രമിക്കുമെന്ന് ഇറാന്റെ ജോയിന്റ് മിലിറ്ററി കമാൻഡ് മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് ട്രംപ് പദ്ധതി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.