അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനവിരുദ്ധവും ഏകപക്ഷീയവുമായ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍. ട്രംപിനെ രോഷാഗ്‌നിയില്‍ മുക്കിക്കളയുന്നത് വരെ തങ്ങള്‍ വിശ്രമിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഉപദേഷ്ടാവ് അബ്ദുല്ല ഹാജി സാദേഗി ശക്തമായ മുന്നറിയിപ്പ് നല്‍കി. വാഷിങ്ടണിനെ നയിക്കുന്ന ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളാത്ത ശത്രുവായാണ് ഇറാന്‍ കാണുന്നത്. വിദേശ ആധിപത്യം സ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഒരു നീക്കവും ഒരിക്കലും അംഗീകരിക്കില്ലെന്നും സാദേഗി വ്യക്തമാക്കി. ട്രംപിന്റെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ അമേരിക്കയുമായുള്ള ഇടപാടുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഇറാന്റെ ചര്‍ച്ചാ സംഘത്തോട് ആവശ്യപ്പെട്ടു.
മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഉന്നതതല ചര്‍ച്ചകളില്‍ പുരോഗതി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഇറാന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്. ഉപരോധങ്ങളില്‍ ഇളവ് വരുത്തുന്നതിനും എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതിനും ഇരുപക്ഷവും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ നിര്‍മിത എണ്ണ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്ക് യു.എസ് ട്രഷറി വകുപ്പ് 60 ദിവസത്തെ താല്‍കാലിക ലൈസന്‍സ് നല്‍കിയതോടെ ഹുര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം വീണ്ടും സജീവമായിട്ടുണ്ടെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ മുന്‍കാല വഞ്ചനകള്‍ കണക്കിലെടുത്ത് പൂര്‍ണ്ണ വിശ്വാസത്തിലെടുക്കാന്‍ ഇറാന്‍ തയ്യാറല്ല.
അതേസമയം, ചര്‍ച്ചകള്‍ ഒരു സുപ്രധാന കരാറിലേക്കുള്ള നല്ല തുടക്കമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇന്‍സ്‌പെക്ടര്‍മാരെ രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുവദിക്കാന്‍ ഇറാന്‍ സമ്മതിച്ചതായും, ഇത് വലിയൊരു നാഴികക്കല്ലാണെന്നും വാന്‍സ് അവകാശപ്പെട്ടു. എന്നാല്‍ അമേരിക്കയുടെ ഈ പ്രചാരണം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ രംഗത്തെത്തി. ഔദ്യോഗിക ആണവ ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി വ്യക്തമാക്കിയത്. ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കിടയിലും നയതന്ത്ര നീക്കങ്ങളുമായി ഇറാന്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നുമുണ്ട്. നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, അമേരിക്കയുടെ പിന്തുണയോടെ ദക്ഷിണ ലബനാനില്‍ നടത്തുന്ന സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ലബനാനിലെ സംഘര്‍ഷത്തില്‍ ഏകദേശം 1.38 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 4,106 പേര്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.