More

ഇറാഖ് ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി ജനം; സൈന്യത്തിന്റെ വെടിവെപ്പില്‍ നിരവധി മരണം

By chandrika

October 03, 2019

ഇറാഖില്‍ ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം സൈനിക കര്‍ഫ്യു ലംഘിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 20ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിവിധയിടങ്ങളില്‍ സൈന്യം നടത്തിയ വെടിവയ്പ്പുകളില്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഒരു വര്‍ഷം മുമ്പ് അധികാരത്തിലേറിയ ആദില്‍ അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ജനരോഷം ഉയരുന്നത്. ശുദ്ധജലം, വൈദ്യുതി, വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അഴിമതി ഭരണത്തിനെതിരെ ജനം തെരുവിലിറങ്ങിയത്

രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങിയവക്കെതിരേ ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം അതിവേഗം രാജ്യവ്യാപകമായി പടരുകയായിരുന്നു. പ്രതിഷേധം രാജ്യവ്യാപക പ്രക്ഷോഭത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നീങ്ങിയതോടെ പ്രധാന നഗരങ്ങളില്‍ സൈന്യം അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു.