Article
ജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
പെണ്‍വിഷയങ്ങളും ലൈംഗിക പീഡനങ്ങളും അമേരിക്കയില്‍ പുതിയ കാര്യമല്ല.
ഡോ.പി എ ജലീല്‍ വയനാട്
പെണ്‍വിഷയങ്ങളും ലൈംഗിക പീഡനങ്ങളും അമേരിക്കയില്‍ പുതിയ കാര്യമല്ല. തോമസ് ജെഫേഴ്സണ്‍ മുതല്‍ ഇങ്ങോട്ട് ക്ലിന്റനും ട്രംപും അടക്കം ഏതാണ്ട് എല്ലാവരും ഈ വിഷയം കൈകാര്യം ചെയ്തത് നോക്കിയാല്‍ ഇത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. ഭരണഘടനാ ശില്പിയായ ജെഫേഴ്സണ്‍ ഒരിക്കല്‍ പത്രക്കാരാല്‍ വളയപ്പെട്ടു. നിങ്ങള്‍ക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും ആളുകള്‍ പറയുന്നു, എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ ജെഫേഴ്സണ്‍ പറഞ്ഞ മറുപടിയാണ് രസം, നിങ്ങള്‍ എന്നെ അപമാനിക്കരുത്, എനിക്ക് നിങ്ങള്‍ പറഞ്ഞ ബന്ധത്തില്‍ ഒരു കുട്ടിയല്ല; രണ്ട് കുട്ടികള്‍ ഉണ്ട് എന്നാണ്. ക്ലിന്റണ് തന്റെ ഓഫീസ് ജീവനക്കാരി മോണിക്ക ലെവന്‍സ്കിയുമായുള്ള വഴിവിട്ട ബന്ധമായിരുന്നില്ല അമേരിക്കന്‍ കോടതിയില്‍ ചര്‍ച്ചയായത് മറിച്ച് ബന്ധം മറക്കാന്‍ നുണ പറഞ്ഞു എന്നതാണ്. എന്നാല്‍ പുതിയ വിവാദം കേവലം ബാല ലൈംഗിക പീഡനത്തെ കുറിച്ച് മാത്ര മല്ല, അന്തര്‍ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നുള്ളതാണ് വസ്തുത.
2008 ല്‍ വിചാരണ നേരിടുകയും 2019 ല്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത ബാല ലൈംഗിക പീഡകനും രാഷ്ട്രീയ ദല്ലാളുമായ ജെഫ്രി എഫ്സ്റ്റീനുമായി ബന്ധപ്പെട്ടാണ് അമേരിക്കയില്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. എഫ്സ്റ്റീന്‍ രേഖകള്‍ പുറത്ത് വിടണമെന്ന് വര്‍ഷങ്ങളായുള്ള മുറവിളിയാണ് ഇപ്പോള്‍ കത്തി നില്‍ക്കുന്നത്. ട്രംപ് ക്യാമ്പില്‍ നിന്ന് തന്നെ ഇങ്ങനെ ഒരാവശ്യം ഉയര്‍ന്ന് വരികയും, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (MAGA) ക്യാമ്പ് ഇത് ഏറ്റുപിടിക്കുകയും 30 ദിവസത്തിനുള്ളില്‍ വിവാദ ഫയലുകള്‍ പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രാഷ്ട്രത്തലവന്മാരും വിവാദത്തില്‍ അകപ്പെടുന്നത്. ജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക കുറ്റവാളി മാത്രമല്ല, മറിച്ച് പല രാഷ്ട്രത്തലവന്മാരെയും അമേരിക്കയുടെയും അതുവഴി ഇസ്രാഈല്‍ രാഷ്ട്ര പക്ഷക്കാരാക്കാനും കൂട്ടുനിന്ന ഒരു രാഷ്ട്രീയ ദല്ലാള്‍ കൂടിയാണെന്നാണ് പുറത്ത് വരുന്ന രേഖകള്‍ പറയുന്നത്. നെറ്റ്ഫ്ലിക്സിലെ ഒരു ഡോക്യുമെന്ററിയില്‍ ഫില്‍ത്തി റിച്ച്മാന്‍ ആയി ജെഫ്രി എഫ്സ്റ്റീന്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
എഫ്സ്റ്റീന്റെ അടുത്ത കൂട്ടുകാരിയായ ഗില്ലിയന്‍ മാക്സ് വെല്ലും എഫ്സ്റ്റീനും കൂടി നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളും ബാല പീഡനങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് പലവഴികളിലൂടെയുമാണ്. ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട വിക്ടോറിയ എന്നൊരു യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ പീഡനകഥകളിലെ വില്ലന്‍ ഒരു പ്രധാനമന്ത്രിയാണെന്നും അത് യഹൂദ് ബരാക് എന്ന ഇസ്രാഈല്‍ പ്രധാനമന്ത്രിയാണെന്നും പറയപ്പെടുന്നു. മുറിവേറ്റുചോരയൊലിക്കുന്ന ഇരയേകാണുമ്പോള്‍ കൂടുതല്‍ ത്രില്ലടിച്ച് ഉന്മത്തനായി അയാള്‍ തന്നെ ഉപയോഗിച്ചുവെന്ന് അവര്‍ വെളിപ്പെടുത്തുന്നു. പല നയതന്ത്ര രേഖകളും അടങ്ങിയ രഹസ്യ രേഖകളില്‍ ഇന്ത്യന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ്സിംഗ് പുരിയും അനില്‍ അംബാനിയും മറ്റും ഉണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും തെളിയിക്കപ്പെട്ട രേഖകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. നരേന്ദ്രമോദിയുടെ ഖസാകിസ്താന്‍ സന്ദര്‍ശന സമയത്ത് ട്രംപിന്റെ സ്വന്തക്കാരനും നയതന്ത്രജ്ഞനുമായ സ്റ്റീവ് ബന്നോന് മോദിയെ എപ്സ്റ്റീനുമായി ഒരു മീറ്റ് അപ്പിന് ക്ഷണിക്കുകയും ചൈന ഇല്ലെങ്കില്‍ ഇന്ത്യയെങ്കിലും നമുക്കൊപ്പമാകണമെന്ന് നിര്‍ബന്ധിച്ചു എന്നും പറയപ്പെടുന്നുണ്ട്.
ജെഫ്രി എഫ്സ്റ്റീന്‍ ശരിക്കും ആരാണ് എന്ന ചോദ്യം ഇവിടെ വീണ്ടും ഉയരുകയാണ്. ഇയാള്‍ ഒരു ലൈംഗിക പീഡകനായ സൈക്കോപാത്ത് മാത്രമാണോ, മറിച്ച് ഇസ്രാഈലിന് വേണ്ടി ചാരപ്പണിഎടുക്കുന്ന മൊസാദ് ഏജന്റാണോ എന്നത് വളരെ പ്രസക്തമാണ്. ഇതിനെ ശരിവെക്കുന്ന തെളിവുകളില്‍ പ്രധാനപ്പെട്ടതാണ് ഇനി പറയുന്നത്, അഥവാ ജോണ്‍ ജെ മെര്‍ഷീമര്‍ (ചിക്കാഗോ യൂണിവേഴ്സിറ്റി) , സ്റ്റീവന്‍ എം വാള്‍ട്ട് (ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി) എന്നിവര്‍ അമേരിക്കന്‍ നയതന്ത്രത്തെ സ്വാധീനിക്കുന്ന ബുദ്ധിജീവികള്‍ ആണ്. ഇവര്‍ കൂട്ടായി എഴുതിയ പുസ്തകത്തില്‍ (ഇസ്രാഈല്‍ ലോബി ആന്റ് യു.എസ് ഫോറിന് പോളിസി)എങ്ങിനെ ഇസ്രാഈല്‍ അമേരിക്കയേ വരുതിയില്‍ ആക്കുന്നു എന്ന് പറയുന്നുണ്ട്. ഈ പുസ്തകം വെളിച്ചം കാണാതിരിക്കാന്‍ എഫ്സ്റ്റീന്‍ എല്ലാ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നെന്നും പറയപ്പെടുന്നു.
ചുരുക്കത്തില്‍ അമേരിക്കയെ ലോകത്തിന് മുന്നില്‍ നിര്‍ത്തി ആ അമേരിക്കയെ ഇസ്രാഈലിന്റെ കടിഞ്ഞാണില്‍ നിര്‍ത്തുവാനുമുള്ള ഒരു നിഗൂഢ നയതന്ത്ര ചരട് വലിയാണ് നടന്നതെന്നത് വ്യക്തമാണ്. 1990 ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം വരെ ഇസ്രാഈല്‍ സമ്മര്‍ദമായിരുന്നുവെന്ന് ഒരിടത്ത് ജോര്‍ജ് ഡബ്ല്യൂ ബുഷ് തുറന്നു പറയുന്നുണ്ട്. കുറ്റകൃത്യം മറയാക്കി രാഷ്ട്രങ്ങളെ അമേരിക്കന്‍/ ഇസ്രാഈല്‍ പാളയത്തില്‍ എത്തിക്കാനുള്ള ഒരു ബ്ലാക്മെയില്‍ ഏജന്റ് ആണ് ജെഫ്രി എഫ്സ്റ്റീന്‍ എന്നും നയതന്ത്ര മേഖലയില്‍ രേഖകള്‍ ചോര്‍ത്താന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പണ്ടേ ഉപയോഗിച്ച് വരുന്ന രീതിയാണിതെന്നും അനുമാനിക്കാം. ഇലോണ്‍ മാസ്കും, ട്രംപും, ക്ലിന്റണും അംബാനിയുമൊക്കെ പട്ടികയിലുണ്ടെന്ന് പറയുന്നുവെങ്കിലും ലോകം ആദരിക്കുന്ന ചിന്തകന്‍ നോംചോംസ്കി ഇയാളുടെ പട്ടികയില്‍ ഉണ്ടെന്ന് പറയുമ്പോള്‍ നയതന്ത്രജ്ഞനോ വലിയ സാമ്പത്തിക സ്രോതസിനുടമയോ അല്ലാത്ത അദ്ദേഹത്തിനെ ട്രാപ്പിലാക്കുന്നത്കൊണ്ട് മൊസാദിനെതിരെയുള്ള ശബ്ദം ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന് അനുമാനിക്കാം. മൊസാദിന്റെ ഈ ബ്ലാക്ക്മെയില്‍ ഓപറേഷനില്‍ മറ്റ് നോബേല്‍ ജേതാക്കളും ഓസ്കാര്‍ വിന്നേഴ്സും ഉള്‍പ്പടെ ആരൊക്കെ അയാളുടെ സ്വാകാര്യ ദ്വീപായ ലിറ്റില്‍ സെയിന്റ് ജെയിംസ് സന്ദര്‍ശിച്ചുവെന്ന് കാത്തിരുന്ന് കാണാം.
Article
ഭാവനയില്‍ വിരിയുന്ന കുതന്ത്രം
കേരളത്തിന്റെ മണ്ണില്‍ ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്ന രംഗം ചിത്രീകരിച്ച് മതം ആചരിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
ടി. കെ മുസ്തഫ വയനാട്
ബഹുസ്വര സമൂഹങ്ങളില്‍ ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ എത്രത്തോളം ബദ്ധശ്രദ്ധരാണോ അതേയളവില്‍ ഇതര വിഭാഗങ്ങള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള അവകാശത്തിനായി ശ്രമിക്കാന്‍ കൂടി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ബോധ്യമാണ് പ്രബുദ്ധ കേരളത്തെ എക്കാലവും നയിക്കുന്നതെന്നിരിക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ആക്രമണാത്മകമായ സ്വേച്ഛാധിപത്യനയങ്ങളോടുകൂടിയ കെട്ടുകഥകളും നുണകളും കൃത്രിമമായി ചമക്കപ്പെട്ട ചരിത്രവും സൃഷ്ടിച്ച് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് സംഘ്പരിവാര്‍.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി മുന്‍പ് നിര്‍മിച്ച ‘ദി കേരള സ്റ്റോറി’ യെന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള ഇരുട്ടിന്റെ ശക്തികളുടെ നീക്കം തങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ വേരുറയ്ക്കാതെ പോയ സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ തകര്‍ത്തു കൊണ്ട് പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള വിഷലിപ്ത പ്രയത്നങ്ങളുടെ അനന്തര ഫലം തന്നെയാണെന്ന് കാണാന്‍ കഴിയും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുവിന്റെയും പശു മാംസത്തിന്റെയും ദിവ്യത്വത്തെ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ടുയരുന്ന വിമര്‍ശനങ്ങളോട് ജ്ഞാനാധിഷ്ഠിതമായ സമീപനങ്ങള്‍ സ്വീകരിക്കാതെയുള്ള ദുര്‍വ്യാഖ്യാനങ്ങളിലൂടെ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെ തന്നെ നിരാകരിക്കുകയും ചെയ്യുന്നവര്‍ പരസ്പര സാഹോദര്യവും മത നിരപേക്ഷതയും മുഖ മുദ്രയാക്കുന്ന കേരളത്തിന്റെ മണ്ണില്‍ ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്ന രംഗം ചിത്രീകരിച്ച് മതം ആചരിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഗോ മാംസം തിരസ്കരിക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയോ അതനുവദനീയമായ സമൂഹങ്ങളുടെ അവകാശത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്ന സമീപനം കേരളത്തില്‍ ആരും തന്നെ സ്വീകരിക്കുന്നില്ലെന്നിരിക്കെ പശുവിനെ വര്‍ഗീയതയുടെ ആയുധമാക്കി പരിവര്‍ത്തിപ്പിച്ച് കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യ ഒരു ഹൈന്ദവ രാഷ്ട്രമാണെന്നും, മുസ്ലിംകള് അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടേണ്ടവര്‍ ആണെന്നുമുള്ള ഒരു പൊതുധാരണ സൃഷ്ടിച്ചെടുക്കാന്‍ സംഘ് പരിവാര്‍ ശക്തികള്‍ പശുവിനെ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ തന്ത്രം പയറ്റാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
1967 ല്‍ പശു സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്ന ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. വര്‍ഗീസ് കുര്യന് അക്കാലയളവില്‍ തനിക്കുണ്ടായ ഒരനുഭവം ‘എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു’ എന്ന തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. രാജ്യത്ത് ഉപകാരമില്ലാത്ത പശുക്കളെ കൊന്നു കളയണമെന്ന തന്റെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ആര്.എസ്.എസ് തലവനായിരുന്ന എം.എസ് ഗോള്‍വാള്‍ക്കര്‍ അന്ന് പശു ഇന്ത്യന്‍ സംസ്കാരത്തിന്റെ ചിഹ്നമാണെന്നും അതിലൂടെ ഐക്യഭാരതം എന്ന സങ്കല്പം പൂവണിയുമെന്നും പ്രഖ്യാപിച്ചുവെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.
1882 ല്‍ ആര്യസമാജത്തിന്റെ പിന്തുണയോടെ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ‘ഗോരക്ഷിണി സഭ’ ഗോ സംരക്ഷണത്തിന് സമരോത്സുകരായ ഒരു സേന ആവശ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് രാജ്യത്താകമാനം നേതൃത്വം നല്‍കിയത്. മനുഷ്യരെല്ലാം പശുവിന്റെ പാല് കുടിക്കുന്നവരാണെന്നും പശു ലോകത്തിന്റെ മാതാവാണെന്നും അത് കൊണ്ട് തന്നെ ഗോവധം മാതൃവധത്തിന് തുല്യമാണെന്നും വാദിച്ച ‘ഗോരക്ഷിണി സഭ’ ഇസ്ലാം വിശ്വാസികളെ ഭീഷണിപ്പെടുത്തി അവരില്‍നിന്ന് അറവുനിര്‍ത്താനുള്ള കരാര്‍പത്രങ്ങള്‍ ‘ഇഖ്റാര് നാമ’ എന്ന പേരില്‍ എഴുതിവാങ്ങുകയും ചെയ്തിരുന്നു.
1880 കളില്‍ പശുവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ പ്രവിശ്യകളുടെ ബ്രിട്ടീഷ് ഹൈക്കോടതി പശു മതചിഹ്നമല്ലെന്നും ഗോവധം മതനിന്ദയായി പ്രഖ്യാപിക്കാനാകില്ലെന്നും 1888 ല്‍ വിധി പ്രസ്താവിച്ചുവെങ്കിലും പ്രസ്തുത ഹൈക്കോടതി വിധിയെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണാവസരമായിക്കണ്ട ‘ഗോരക്ഷിണി സഭ’ തുടര്‍ന്ന് 1893 ല്‍ അസംഗഢിലും 1912 ല്‍ അയോധ്യയിലും 1917 ല്‍ ശാഹാബാദിലും ഇന്ത്യന്‍ മതനിരപേക്ഷ സ്വഭാവത്തിന് മേല്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള കലാപങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. അത് പോലെ തന്നെ ഹിന്ദുരാഷ്ട്രം ഗോമാതാവിനും സരസ്വതി മാതാവിനും ഭൂമി മാതാവിനും സമര്‍പ്പിക്കപ്പെട്ടതായിരിക്കണമെന്ന ആര്യ സമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദയുടെ പ്രസ്താവനയും മനുസ്മൃതിയില്‍ അധിഷ്ഠിതമായിട്ടുള്ള ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
1966 നവംബര്‍ 7 ന് ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിശ്വ ഹിന്ദു പരിഷത്താകട്ടെ ഏകശിലാ നിര്‍മിതവും മനു സ്മൃതിയിലധിഷ്ഠിതവുമായ ഹിന്ദുത്വ വര്‍ഗീയ ദേശീയതക്കായുള്ള ആഹ്വാനം മുഴക്കുകയും ന്യൂനപക്ഷ സമുദായാംഗങ്ങളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച് രാജ്യത്താകമാനം വര്‍ഗീയ ധ്രുവീകരണത്തിന്നുള്ള ശ്രമം നടത്തുകയും ചെയ്തു. ചത്തപശുവിന്റെ തോല് ഉരിഞ്ഞെടുത്തു എന്ന കുറ്റമാരോപിച്ചു കൊണ്ട് 2002ല്‍ ഹരിയാനയിലെ ഹിജാറില്‍ 50 ദളിതരെ സവര്‍ണവാദികള്‍ നിഷ്ഠൂരമായി പെരുവഴിയിലിട്ട് തല്ലിക്കൊന്ന സംഭവവും ഇന്ത്യ ദര്‍ശിച്ച ഹിംസാത്മക കാവി ദേശീയവാദത്തിന്റെ പ്രത്യക്ഷവും ക്രൂരവുമായ ഉദാഹരണങ്ങളിലൊന്നായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍, 2015ല്‍ ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ 52 വയസുകാരനായ മുഹമ്മദ് അഖ്ലാഖിനെ പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്ന കാരണം പറഞ്ഞാണ് ഹിന്ദുത്വ ഭീകരര്‍ കൊല ചെയ്തത്. 2016 ല്‍ ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നു എന്നാരോപിച്ച് ദളിത് കുടുംബത്തെ നഗ്നരാക്കി നിര്‍ത്തി കെട്ടിയിട്ട് മര്‍ദ്ദിച്ചതും 2017ല്‍ രാജസ്ഥാനില്‍ കാലിക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ അടിച്ച് കൊന്നതും 2024 ഡിസംബര്‍ 30ന്, മൊറാദാബാദില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ പാഞ്ഞടുത്ത അക്രമിക്കൂട്ടം മുഹമ്മദ് ഷാഹിദീന് ഖുറേഷിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമെല്ലാം ഹിന്ദു വംശീയ രാഷ്ട്രീയത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ തന്നെയായിരുന്നു.
2010ല്‍, ആര്.എസ്.എസ് അനുബന്ധ സ്ഥാപനമായ ‘ഗോ വിജ്ഞാന് അനുസന്ധന്‍ കേന്ദ്ര’ ഗോമൂത്രത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത കാന്‍സര്‍ വിരുദ്ധ മരുന്നിന് യുഎസ് പേറ്റന്റ് നേടിയതായി രണ്ട് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള സംഘ് പരിവാറിന്റെ വര്‍ഗീയ വത്കരണ അജണ്ടകളെ തുറന്നെതിര്ക്കുന്നുവെന്നുള്ളത് കൊണ്ട് തന്നെ വര്‍ഗീയ മനസ്സുകളുടെ ഭാവനയില്‍ വിരിയുന്ന കുതന്ത്രങ്ങളിലൂടെ കേരളത്തെ വൈകാരിമായി അവഹേളിച്ചും വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചും ആത്മനിര്‍വൃതിയടയുന്ന മാനസികാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കേരള സ്റ്റോറി രണ്ടാം ഭാഗത്തിലൂടെ ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്.
കേരളത്തിനെതിരെ വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നത് അവകാശമായി കരുതി ഇവിടെയുള്ള മതനിരപേക്ഷ സംസ്കാരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ എത്ര തന്നെ ശ്രമിച്ചാലും സംഘ്പരിവാര്‍ കാവിവത്കരണത്തിന്റെ കുത്തഴിഞ്ഞ പരീക്ഷണശാലയായി മാറാന്‍ കേരളത്തെ കിട്ടില്ല എന്ന് മാത്രം ഈയവസരത്തില്‍ സൂചിപ്പിക്കുന്നു.
Article
റമസാന്‍ സുഗന്ധം
നന്മക്കൊരു പരിമളമുണ്ടെങ്കില്‍ അതേ സുഗന്ധം തന്നെയാണ് വിശുദ്ധ റമസാന്‍ മാസത്തിനുമുണ്ടാവുക.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
നന്മക്കൊരു പരിമളമുണ്ടെങ്കില്‍ അതേ സുഗന്ധം തന്നെയാണ് വിശുദ്ധ റമസാന്‍ മാസത്തിനുമുണ്ടാവുക. എല്ലാ നന്മകളുടെയും ആഘോഷമായ റമസാനിന് മറ്റെന്ത് ഗന്ധമുണ്ടാവാനാണ്?. നൂല്പൊട്ടിയ പട്ടം കാറ്റില്‍ അനിയന്ത്രിതമായി പറന്നുനടക്കുകയും അവസാനം ഏതെങ്കിലും ചെളിക്കുഴിയില്‍ വീഴുന്നതുപോലെ തന്നെയാണ് നിയന്ത്രണങ്ങളില്ലാത്ത മനുഷ്യന്റെ കാര്യവും. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളില്ലെങ്കില്‍ അവന് ചെന്ന് പതിക്കുക അധര്‍മത്തിന്റെ പടുകുഴിയിലേക്കായിരിക്കും. 1974 ല്‍ മരീന അബ്രാമോവിച്ച് എന്ന ആര്‍ടിസ്റ്റ് നേപിള്‍സിലെ ഒരു ഗാലറിയില്‍ ‘റിഥം ഒ’ എന്ന പേരില്‍ ഒരു പെര്‍ഫോമന്‍സ് നടത്തി. ചുറ്റും 72 ഒബ്ജക്ടുകള്‍ വെച്ച് അവര്‍ ആറ് മണിക്കൂര്‍ നിശ്ചലമായി നിന്നു. സമീപത്തായി വെച്ച റോസ്, മുന്തിരി, തൂവല്‍ പോലുള്ള ഉപദ്രവകരമല്ലാത്തതും കത്രിക, കത്തി, ചങ്ങല, നിറതോക്ക് തുടങ്ങിയ അപകടകരമായതുമായ വസ്തുക്കള്‍ ആളുകള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാമെന്നും അതിന്റെ പൂര്‍ണ ഉത്തരാവാദിത്തം തനിക്കാണെന്നും അവര്‍ കുറിച്ചു. ആദ്യമാദ്യം നന്നായി പെരുമാറിയ ജനക്കൂട്ടം പ്രതികരണമോ തിരിച്ചടിയോ ഇല്ലെന്ന് മനസിലാക്കിയതോടെ അക്രമോത്സുകതയോടെ പെരുമാറാന്‍ തുടങ്ങി. പ്രത്യാഘാതങ്ങളും നിയന്ത്രണങ്ങളുമില്ലെങ്കില്‍ മനുഷ്യന്റെ പെരുമാറ്റം എത്തരത്തിലായിരിക്കുമെന്നാണ് ഈ പെര്‍ഫോമന്‍സ് വ്യക്തമാക്കിയത്.
മനുഷ്യനെ ധാര്‍മിക പാതയിലൂടെ നയിക്കുന്നതിനുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശമാണ് ഇസ്ലാം മതം. അല്ലാഹുവിന് സമര്‍പ്പിക്കുക, നീതിനിഷ്ഠമായ ജീവിതം നയിക്കുക, അതിലൂടെ സമാധാനം നേടുക, പാരത്രിക ജീവിതത്തില്‍ മോക്ഷം നേടുക എന്നതാണ് ഇസ്ലാമിന്റെ അത്യന്തികമായ ലക്ഷ്യം. അതിനായി ഖുര്‍ആനും തിരുസുന്നത്തും മനുഷ്യര്‍ക്ക് ശരിയായ ദിശാബേധം നല്കുന്നു. നിര്‍ബന്ധിത ആരാധനാ കര്മങ്ങളിലൂടെ ജീവിതശൈലി രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ദിനേന അഞ്ച് നേരമുള്ള നിസ്കാരം മനുഷ്യനെ തിന്മയില് നിന്നും ഒഴിഞ്ഞു നില്ക്കാന് പ്രേരിപ്പിക്കുന്നു. സക്കാത്ത് മനുഷ്യന്റെ സമ്പത്ത് സംശുദ്ധീകരിക്കുന്നു. റമസാന്‍ മാസത്തിലെ നോമ്പ് മനുഷ്യനെ ആത്മീയ ചൈതന്യത്തില്‍ കഴിയാന്‍ പ്രേരിപ്പിക്കുന്നു. ഹജ്ജ് തിരുനബിയുടെയും ഇസ്ലാമിന്റെയും ചരിത്രപാതകളിലൂടെ സഞ്ചരിക്കാനും അനുസ്മരിക്കാനുമുള്ള അവസരം നല്കുന്നു.
വിശുദ്ധ റമസാന്‍ മാസത്തിലാണ് നാമിപ്പോഴുള്ളത്. ആഘോഷങ്ങള്‍ക്കും വിനോദങ്ങള്‍ക്കും ധാരാളം സാധ്യതകളുള്ള കാലത്ത് അതില്‍ നിന്നെല്ലാം സമ്പൂര്‍ണമായും മാറി ദൈവേച്ഛലക്ഷ്യം വെച്ച് ആത്മീയ വഴിയില്‍ സഞ്ചരിക്കാനുള്ള അവസരമാണ് റമസാന്‍ നമുക്ക് നല്‍കുന്നത്. പിശാചിനെ ചങ്ങലക്കിടുന്ന മാസമായതിനാല്‍ തെറ്റായ ചിന്തകളിലേക്ക് മനസ് പോകുന്നത് തടയാന്‍ ഏറെ എളുപ്പമാണ്. വിശ്വാസത്തിന്റെ കണികയെങ്കിലും ഹൃദയത്തിലുള്ളവന്റെ മനസിലേക്ക് ‘നോമ്പ് കാലമാണല്ലോ’ എന്ന ചിന്ത വന്നുപതിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ ആത്മീയതയില്‍ മുഴുകാനും അല്ലാഹുവിന്റെ പ്രീതിയില്‍ കഴിയാനും റമസാന്‍ നല്ല അവസരമാണ്. പുതിയൊരു ജീവിതക്രമം കെട്ടിപ്പടുക്കാനും സ്വയം പരിഷ്കരിക്കാനും പുണ്യമാസത്തില്‍ നമുക്ക് സാധിക്കണം.
പുതിയ ശീലമുണ്ടാക്കാന്‍ 21 ദിവസംമതിയെന്നതാണ് മനഃശാസ്ത്രത്തിലെ നിയമം. 1960കളില്‍ ഡോ. മാക്സ്വെല് മാള്‍ട്സ് രോഗികളില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ് അക്കാര്യം പറയുന്നത്. ഈ നോമ്പുകാലത്ത് പുതിയ ശീലമുണ്ടാക്കാന്‍ നമുക്ക് സാധിക്കണം. ആ നന്മകള് പെരുന്നാളോടെ അവസാനിപ്പിക്കാതെ തുടര്ന്നുകൊണ്ടുപോയി നന്മ ജീവിതശൈലിയാക്കാന്‍ ശ്രമിക്കണം. ശീലങ്ങള്‍ ജീവിതശൈലിയാക്കി മാറ്റാന്‍ 90 ദിവസം മതിയെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എല്ലാവിധ ആസക്തികളെയും ഒഴിവാക്കി സമൂഹത്തിന് ആവശ്യമായ, അനുഗുണനായ മനുഷ്യനായി മാറാന്‍ നമുക്ക് സാധിക്കണം. കൂട്ടുകാരെയും മറ്റുള്ളവരെയും നന്മയുടെ പാതയിലേക്ക് ക്ഷണിക്കുകയും തെറ്റില്‍നിന്നും അവരെ വിമോചിപ്പിക്കുകയും വേണം. വേദനയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും നിര്‍ധനരരെ ചേര്‍ത്തുപിടിക്കാനും മുസ്ലിമിന് ഉത്തരവാദിത്തമുണ്ട്. ചൂടുകാലമായതിനാല്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാധിച്ചുവെന്ന് വരില്ല. അത്തരക്കാരുടെ വീടുകളിലെ സാമ്പത്തിക പ്രയാസങ്ങള്‍ മനസിലാക്കുകയും അവരെ സഹായിക്കുന്നതിന് മഹല്ലുകളുടെയും കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വേണം. സഹജീവി സ്നേഹവും കാരുണ്യവുമെല്ലാം ആരാധന തന്നെയാണ്. ദാനധര്‍മങ്ങള്‍ അധികരിപ്പിച്ചും കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ചും സര്‍വശക്തനിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം ശ്രദ്ധിക്കണം.
പ്രവര്‍ത്തനങ്ങളില്‍ പ്രകടനപരത കടന്നുവരാതെ, ശരീരവും മനസുമെല്ലാം അല്ലാഹുവിന് സമര്‍പ്പിക്കണമെന്ന ആരാധനകളുടെ മര്‍മം അറിഞ്ഞുകൊണ്ടാണ് റമസാനില്‍ ജീവിക്കേണ്ടത്. വികാര വിചാരങ്ങള്‍പോലും അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കണം. ആ തരത്തിലുള്ള പരിവര്‍ത്തനത്തിലേക്കാണ് റമസാനും വ്രതവും വിശ്വാസികളെ നയിക്കുന്നത്. ത്യാഗവും അനുസരണയും ആത്മീയതയും സ്നേഹവും ക്ഷമയും പാരസ്പര്യവും സാഹോദര്യവും സമാധാനവുമെല്ലാം പഠിപ്പിക്കാനും മികച്ച വ്യക്തിത്വം രൂപപ്പെടുത്താനും റമസാനിന് സാധിക്കുന്നു. പുണ്യങ്ങളുടെ പൂക്കാലമായ റമസാനില്‍ ആ വസന്തം അനുഭവിക്കാനും പരിമളം ആസ്വദിക്കാനും വിശ്വാസികള്‍ക്കാവട്ടെയെന്ന് ആശംസിക്കുന്നു. റമസാന്‍ മാസം സര്‍വശക്തന്റെ തൃപ്തിയിലും സന്തോഷത്തിലും ചെലവഴിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഡോ. അബ്ദുല്‍ സമദ്
ഖത്തറിലെ പ്രവാസികള്‍ ഇപ്പോഴും ആ ആഘാതത്തില്‍നിന്ന് മുക്തരായിട്ടില്ല. ഓരോ സാംസ്കാരിക പരിപാടികള്‍ നടക്കുമ്പോഴും ഈസക്ക അരികിലുള്ളത് പോലെ തോന്നും. ആ വിയോഗത്തിന് ഒരാണ്ട്. ഈസക്കയെ ഓര്‍ക്കാതെ ഖത്തറിലെത്തുന്ന ഒരു കലാകാരനും മടങ്ങാറില്ല. അത്രത്തോളം അവരുടെ ജീവിതവുമായി അടുത്ത് ഇടപഴകിയ ആളായിരുന്നു കെ. മുഹമ്മദ് ഈസ എന്ന ഈസക്ക. ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനും സ്നേഹത്തിനും ഉഴിഞ്ഞുവെച്ച മനുഷ്യന്. അതായിരുന്നു ഈസക്ക. പരിചയപ്പെട്ടവരെല്ലാം ആ സ്നേഹ സ്പര്‍ശം അറിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെയായിരുന്നു.
സഹായം അര്‍ഹിക്കുന്നവരിലേക്ക് യാതൊരു പിശുക്കും കൂടാതെ സഹായമെത്തിച്ചു. അസാധാരണ വ്യക്തിത്വം എന്നു വിശേഷിപ്പിക്കാവുന്ന ആളായിരുന്നു അദ്ദേഹം. ഈസക്കയുടെ സ്മരണികയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് ആ വ്യക്തിത്വത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് കൂടുതല്‍ ബോധ്യപ്പെട്ടത്. ചെറുപ്പത്തിലെ കൂട്ടുകാര്‍ മുതല്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും എല്ലാം പറയാനുണ്ടായിരുന്നത് സ്നേഹത്തിന്റെ കഥകള്‍ മാത്രം. അദ്ദേഹം വിടവാങ്ങി എന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി പേരെ കണ്ടു.
അവരുടെ കണ്ണുകളിലെ സങ്കടം കണ്ടു. ഏതെങ്കിലും നിലക്ക് ഈസക്കയുടെ സഹായം കിട്ടിയവരായിരുന്നു അവരെല്ലാം. പൊള്ളാച്ചിയിലെ ബാല്യവും കൗമാരവും ആ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. നാഗൂര് ഹനീഫ ഉള്‍പ്പെടെ നിരവധി ഗായകരുടെ ഇഷ്ടക്കാരനായി മാറിയ അദ്ദേഹം തമിഴ് ഗാനങ്ങള്‍ മനോഹരമായി പാടുമായിരുന്നു. കായിക മേഖലയിലും ഈസക്കയുടെ കയ്യൊപ്പ് പതിഞ്ഞു. ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടകനായി ചെറുപ്പക്കാരെപോലെ ഈസക്ക മുന്നില്‍നിന്നു. ഹൃദയത്തെ പിടിച്ചുകുലുക്കിയ വിടവാങ്ങല്‍ എന്നു ഈസക്കയുടെ വിയോഗത്തെ വിശേഷിപ്പിക്കാവുന്നതാണ്. പെരിന്തല്‍മണ്ണയില്‍ ഉയരുന്ന ചാരിറ്റി ടവര്‍ ഈസക്കയുടെ ഓര്‍മകളെ നിലനിര്‍ത്തുന്ന ആസ്ഥാനമായിരിക്കും. അതിനേക്കാളുപരി അദ്ദേഹത്തെ അറിഞ്ഞ ഓരോരുത്തരുടെയും മനസ്സില്‍ അദ്ദേഹം അമരനായി ജീവിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
-
News3 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
News3 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
kerala3 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
kerala23 hours agoപെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍
-
india23 hours agoഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ
-
kerala23 hours ago‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
-
india21 hours agoനമസ്കരിച്ചതിന് ലഖ്നൗ യൂനിവേഴ്സിറ്റിയിലെ 13 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്
