india

സഞ്ചാര്‍ സാഥി ആപ് ചാരവൃത്തിക്കുള്ള ആയുധമോ?; പ്രതിഷേധം കനക്കുന്നു

By webdesk18

December 03, 2025

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സൈബര്‍ സുരക്ഷാ മൊബൈല്‍ ആപ്ലിക്കേഷനായ സഞ്ചാര്‍ സാഥി ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്ന മുഴുവന്‍ മൊബൈല്‍ ഫോണുകളിലും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സര്‍ക്കുലറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സൈബര്‍ സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും വിപണനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ചാരവൃത്തിക്കും പൗരന്മാരെ നിരീക്ഷിക്കാനുമുള്ള ആയുധമാക്കി സഞ്ചാര്‍ സാഥിയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

നവംബര്‍ 28 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുകയോ ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യുകയോ ചെയ്യുന്ന മുഴുവന്‍ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ് പ്രീഇന്‍സ്റ്റാളേഷന്‍ നടത്തിയിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നത്. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായി വിപണനത്തിന് തയ്യറായിരിക്കുന്ന ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി സഞ്ചാര്‍ സാഥി ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെ ന്നും കേന്ദ്ര നിര്‍ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 120 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു

നോ പറഞ്ഞ് ആപ്പിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തുമാണ് നിര്‍ദേശം എന്നു പറഞ്ഞാണ്, ഇന്ത്യാ ഗവണ്മെന്റിന്റെ നിര്‍ദേശം നടപ്പാക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയത്. ലോകത്തെവിടെയും തങ്ങള്‍ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന കാര്യം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി