kerala

പച്ചക്കള്ളമാണ് പറയുന്നത്, ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോ; സന്ദീപ് വാര്യര്‍

By webdesk18

April 08, 2025

റമദാന്‍ മാസം മലപ്പുറം ജില്ലയില്‍ പച്ചവെള്ളം കിട്ടില്ലെന്ന വിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കുന്ന കെ. സുരേന്ദ്രനെ പിണറായി വിജയന്‍ തൊടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ‘റമദാന്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ അമുസ്ലിംകള്‍ക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്നാണ് കെ. സുരേന്ദ്രന്‍ പറയുന്നത്. ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോ? പച്ചക്കള്ളമാണ് സുരേന്ദ്രന്‍ പറയുന്നത്. പക്ഷേ, സുരേന്ദ്രനെ പിണറായി വിജയന്‍ തൊടില്ല. അറസ്റ്റും പ്രതീക്ഷിക്കേണ്ട’ -സന്ദീപ് വാര്യര്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ റമദാന്‍ മാസം ഒരു തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ലെന്നാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്ന് ഡല്‍ഹിയില്‍ പറഞ്ഞത്. ‘ശബരിമല വ്രതം നോല്‍ക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ കച്ചവടമേ നടത്താന്‍ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയില്‍ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മള്‍ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാനെന്റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാര്‍ട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ വാക്സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ല. പല സ്ഥലത്തും ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. നിര്‍ബന്ധിച്ചാണോ കടയടപ്പിക്കുന്നതെന്ന് ചോദിച്ചാല്‍ ആരും നിര്‍ബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷെ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാര്‍ട്ടികള്‍ തന്നെ രംഗത്ത് വന്ന് അതിനെതിരെയുള്ള സമീപനമെടുക്കണം. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ ലീഗിന് അവകാശമില്ല’ എന്നായിരുന്നു അവരുടെ വാക്കുകള്‍.