Culture

ഇസ്രാഈൽ നയങ്ങളെ വിമർശിക്കുന്നതിനെ ജൂത വിരോധമായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് റിപ്പോര്‍ട്ട്‌

By chandrika

October 18, 2016

എതിർക്കുന്നവരെ ജൂത വിരോധികളും സെമിറ്റിക് വിരുദ്ധരുമായി മുദ്രകുത്തുന്ന ഇസ്രാഈൽ ശൈലിക്ക് ബ്രിട്ടനിൽ തിരിച്ചടി. ഇസ്രാഈൽ നയങ്ങളെ എതിർക്കുന്നവരെ ജൂതവിരോധികളായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെമിറ്റിക് വിരോധ കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഇതേ പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആണ് ഇസ്രാഈലിന് തിരിച്ചടിയാകുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്.

ജൂതവിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സെമിറ്റിസത്തിന് കൃത്യമായ നിർവചനം നൽകണമെന്നും, വിമർശനത്തിന്റെ കാര്യത്തിൽ ഇസ്രാഈലിനെ മറ്റു രാജ്യങ്ങളെ പോലെ പരിഗണിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇസ്രാഈൽ – ഫലസ്തീൻ വിഷയം ചർച്ച ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ടതില്ല. അതേ സമയം ഇസ്രാഈൽ ഗവൺമെന്റിന്റെ നയങ്ങളുടെ പേരിൽ ബ്രിട്ടനിലെ ജൂത ജനതയെ ആക്ഷേപിക്കുന്നതിനും സെമിറ്റിക് വിരോധം പടരുന്നതിനും തടയിടണം. നിലവിൽ ബ്രിട്ടീഷ് ജനതയിൽ 20ൽ ഒരാൾ സെമിറ്റിക് വിരോധിയാണ്. – റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.