News

ഗസ്സയില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും ബോംബാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

By web desk 1

August 19, 2020

 

ഗസ്സ: തുടര്‍ച്ചയായ എട്ടാം ദിവസവും ഗസ്സയില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. ഇസ്രയേല്‍ യുദ്ധവിമാങ്ങള്‍ ഗസ്സയില്‍ ബോംബാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനു നേരെ ഫലസ്തീന്‍ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ തുടര്‍ച്ചയായ എട്ടാം ദിവസവും ബോംബാക്രമണം നടത്തിയത്.

ഇസ്രയേല്‍ യുദ്ധ വിമാനങ്ങളും ഡ്രോണുകളും നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ സായുധ വിഭാഗമായ ഖസം ബ്രിഗേഡ്‌സിന്റെ നിരവധി കേന്ദ്രങ്ങള്‍ തകര്‍ത്തു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ പോസ്റ്റുകള്‍ക്ക് നാശം സംഭവിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

ഒരാഴ്ചയിലധികമായി രാത്രി ഗസ്സയിലേക്ക് കനത്ത ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗസ്സയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ ഇസ്രയേലിലേക്ക് പറത്തിവിടുന്നതിന് പ്രതികാരമായാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. ആഗസ്റ്റ് 12ന് ഗസ്സയിലെ ഏക വൈദ്യുത നിലയത്തിലേക്കുള്ള ഇന്ധന വിതരണം ഇസ്രായേല്‍ നിരോധിച്ചിരുന്നു. വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് ആശുപത്രികളെ ബാധിക്കുമെന്ന് റെഡ്‌ക്രോസ് അന്താരാഷ്ട്ര കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഗസ്സ തീരത്ത് മത്സ്യ ബന്ധനവും ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്.