News

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; തുര്‍ക്കി ബോംബ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും

By webdesk17

August 27, 2025

രാജ്യത്തിന്റെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി തുര്‍ക്കി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങി. യുദ്ധമോ അടിയന്തരാവസ്ഥയോ ഉണ്ടായാല്‍ സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി 81 പ്രവിശ്യകളിലും പ്രത്യേക ബോംബ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും.

ജൂണില്‍ നടന്ന സര്‍ക്കാര്‍ യോഗത്തില്‍ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ ഈ ആശയത്തിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആ സമയത്ത്, ഇറാനും ഇസ്രാഈലും 12 ദിവസത്തെ സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇറാനെതിരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ ടെഹ്റാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് പ്രതികരിച്ചത്.

പദ്ധതിയുടെ ഭാഗമായി തുര്‍ക്കിയുടെ ഹൗസിംഗ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷന് നേരിട്ടുള്ള ഉത്തരവാദിത്തം നല്‍കി. കൂടാതെ, നാഷണല്‍ ഇന്റലിജന്‍സ് അക്കാദമി തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട്, ‘ഇസ്രാഈലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍’ നിന്ന് ഗവണ്‍മെന്റ് നിഗമനങ്ങളില്‍ എത്തിച്ചേരണമെന്നും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും ആധുനികവും സുസജ്ജമായ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാനും ശുപാര്‍ശ ചെയ്തു.

സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സമയത്ത് പ്രധാന നഗരങ്ങളിലെ മെട്രോ സ്റ്റേഷനുകള്‍ ഉപയോഗിക്കാനും സാധാരണക്കാരുടെ മരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിലവില്‍, തുര്‍ക്കിയിലെ ഷെല്‍ട്ടറുകളുടെ എണ്ണം ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. 1987-ല്‍ അംഗീകരിച്ച ഒരു നിയന്ത്രണമനുസരിച്ച്, ഒരു നിശ്ചിത വലിപ്പത്തിലുള്ള കെട്ടിടങ്ങള്‍ക്ക് ഷെല്‍ട്ടറുകള്‍ ഉണ്ടായിരിക്കണം, എന്നാല്‍ പ്രായോഗികമായി അത്തരം പ്രദേശങ്ങള്‍ പലപ്പോഴും പാര്‍ക്കിംഗ് ലോട്ടുകളോ വെയര്‍ഹൗസുകളോ ആയി ഉപയോഗിച്ചിരുന്നു.