News

ഫലസ്തീനില്‍ പതിനെട്ടുകാരനെ ഇസ്രാഈല്‍ കൊലപ്പെടുത്തി

By Chandrika Web

May 22, 2022

ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനിന്‍ നഗരത്തില്‍ ഇസ്രാഈല്‍ സേന പതിനേഴുകാരനെ വെടിവെച്ചു കൊലപ്പെടുത്തി. അംജദ് അല്‍ ഫയ്യദാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഫലസ്തീന്‍ കൗമാരക്കാരന് ഗുരുതരമായി പരിക്കേറ്റു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് പുറത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തേക്ക് ഇരച്ചുകയറിയ ഇസ്രാഈല്‍ സൈനികര്‍ ഫലസ്തീനികള്‍ക്കുനേരെ വെടിവെക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഫയ്യദിനുനേരെ സൈനികര്‍ നിരവധി തവണ നിറയൊഴിച്ചു. ജനിന്‍ നഗരത്തില്‍ ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഫലസ്തീനികള്‍ക്കെതിരെ അധിനിവേശ സേന ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സമൂഹം അക്രമങ്ങളെ അപലപിക്കണമെന്നും ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കന്‍ വംശജയായ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ അഖ്‌ലയും ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് മരിച്ചത് ജനിന്‍ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ്. അഖ്‌ല വധത്തെക്കുറിച്ച് അന്വേഷിക്കില്ലെന്ന് ഇസ്രാഈല്‍ അറിയിച്ചിട്ടുണ്ട്.