News

വീണ്ടും പട്ടിണിയിലേക്ക് കൂപ്പ് കുത്തി ഗസ്സ; അതിര്‍ത്തിയില്‍ എത്തിയ സഹായ ട്രക്കുകള്‍ ഇസ്രഈല്‍ തടഞ്ഞു

By nazmiya nazreen

March 03, 2025

വീണ്ടും കടുത്ത പട്ടിണിയുടെയും ക്ഷാമത്തിന്റെയും ഭീതിയിലേക്ക് കൂപ്പ് കുത്തി ഗസ്സ. റഫ അതിര്‍ത്തിയില്‍ എത്തിയ ഗസ്സയിലേക്കുള്ള ട്രക്കുകള്‍ ഇസ്രഈല്‍ തടഞ്ഞു. റമദാനില്‍ ഗസ്സയിലേക്കുള്ള സഹായം തടഞ്ഞ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഗസ്സയില്‍ പ്രതിദിനം എത്തിയിരുന്ന അഞ്ചൂറോളം ട്രക്കുകളാണ് റഫ അതിര്‍ത്തിയില്‍ ഇസ്രായേല്‍ തടഞ്ഞിരിക്കുന്നത്. ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വരെ തടയണമെന്ന് ഇസ്രാഈലിലെ തീവ്ര വലതുപക്ഷ മന്ത്രിമാര്‍ ആവശ്യപ്പെടുന്നു. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ സമയം അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തയ്യാറാകുന്നില്ല. രണ്ടാം ഘട്ടത്തില്‍ ഗസ്സയില്‍ നിന്ന് സമ്പൂര്‍ണമായി പിന്മാറണം എന്നാണ് ധാരണ. അത് സാധ്യമല്ലെന്നും ബന്ദികളെയെല്ലാം വിട്ടുകിട്ടുകയും വേണമെന്നുമാണ് ഇസ്രാഈല്‍ വാദം. ബന്ദികളെ വിട്ടുകിട്ടുന്നതുവരെ ആക്രമണം അവസാനിപ്പിക്കുക എന്ന തന്ത്രമാണ് യുഎസും ഇസ്രാഈലും മുന്നോട്ടുവെച്ചത്. ഇതിനു തയ്യാറല്ലെന്ന് ഹമാസ് നിലപാടെടുത്തു. അങ്ങനയെങ്കില്‍ ഗസ്സയിലേക്ക് ഒരു സഹായവും കടത്തിവിടില്ലെന്ന നിലപാടിലാണ് ഇസ്രാഈല്‍.

റമദാന്‍ മാസത്തിലും മാനുഷിക സഹായം തടയുന്ന ഇസ്രാഈലിനെതിര അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. സഹായം വിലക്കിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്നും കുറ്റപ്പെടുത്തി. നടപടിക്ക് യുഎസ് പിന്തുണയുണ്ടെന്നാണ് ഇസ്രാഈല്‍ വാദം. യുഎസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് വ്യാഴാഴ്ച ഇസ്രാഈലിലെത്തും.