തെൽ അവിവ്: വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ ഒരു മരണവും നിരവധി പേർക്ക് പരിക്കും. വടക്കൻ ഗസ്സയിൽ ഫലസ്തീനികളുടെ നിരവധി വസതികൾ ഇസ്രായേൽ സേന തകർത്തു.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽസേനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുംചെയ്തു.ഗസ്സ സിറ്റിയിലും മറ്റും നടന്ന വ്യാപക ആക്രമണങ്ങളിൽ നിരവധി വസതികൾ തകർന്നു. ജബാലിയയിൽ ബോംബക്രമണത്തിലൂടെ ഹമാസ് തുരങ്കം തകർത്തതായി ഇസ്രായേൽ സേന അറിയിച്ചു. ശുജാഇയ്യയിലും വെടിനിർത്തൽ ലംഘിച്ച് രണ്ട് തവണ ആക്രമണം നടന്നു. തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ ഗസ്സയിലെ ഫലസ്തീൻ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതായി യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടി.
അതേസമയം ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് റെഡ്ക്രോസ് മുഖേന ഇസ്രായേലിന് കൈമാറി. അവശേഷിച്ച മൃതദേഹങ്ങൾക്കായിതെരച്ചിൽ തുടരുകയാണ്. ഗസ്സയിലേക്കുള്ള സഹായം വർധിപ്പിച്ചില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാകുമെന്ന് യുനിസെഫ് വ്യക്തമാക്കി. ആവശ്യമായ ഭക്ഷ്യോൽപന്നങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാണ് ഗസ്സയിൽ ഇപ്പോൾ ലഭിക്കുന്നതെന്ന് യുനിസെഫ് മിഡിൽ ഈസ്റ്റ് കമ്യൂണിക്കേഷൻ മാനേജർ ടെസ് ഇൻഗ്രാം പറഞ്ഞു . അധിനിവിഷ്ടവെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഇസ്രയേൽ സുരക്ഷാസേനയുടെ അതക്രമം തുടർന്നു.