More

യെമനിലും ഇസ്രയേല്‍ ആക്രമണം; 35 മരണം

By webdesk14

September 11, 2025

ജറുസലം: പശ്ചിമേഷ്യയെ അശാന്തമാക്കിക്കൊണ്ടുള്ള ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഖത്തറിന് പിന്നാലെ യെമന്‍ തലസ്ഥാനമായ സനായിലും വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലുമാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 131 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികളുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേല്‍ നടത്തിയത് ശക്തമായ ആക്രമണമായിരുന്നു എന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും യെമന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സനായിലെ അല്‍-തഹ്രിര്‍ ജനവാസകേന്ദ്രങ്ങള്‍, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ആരോഗ്യ കേന്ദ്രം, അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രദേശം തുടങ്ങി സിവിലിയന്‍, റെസിഡന്‍ഷ്യല്‍ മേഖലകളിലാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത് എന്നും യെമന്‍ അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 30 നും സനായില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ഗാസയിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി പോയ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ഫ്‌ലോട്ടില്ല സംഘത്തിലെ ബോട്ടിനുനേരെ വീണ്ടും ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ടുണീഷ്യന്‍ തീരത്ത് വച്ചാണ് ബോട്ട് ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം അരങ്ങേരിയത്. ആക്രമണത്തില്‍ തീപടര്‍ന്ന ബോട്ടിന്റെ വിഡിയോ ഉള്‍പ്പെടെ പുറത്തുവന്നു. ബോട്ടിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംഘാടകര്‍ അറിയിച്ചു.