News

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര്‍ കൊല്ലപ്പെട്ടു

By webdesk18

December 23, 2025

ഗസ്സ സിറ്റി: ഇസ്രാഈല്‍ സൈന്യം കിഴക്കന്‍ ഗസ്സയിലെ ശുജാഇയ്യ മേഖലയില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. കൊല്ലപ്പെട്ടവരില്‍ എട്ടുപേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.

ആക്രമണത്തെ ശക്തമായി അപലപിച്ച ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫിസ്, ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ 875 തവണ ലംഘിച്ചതായി ആരോപിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടന്ന ഇസ്രാഈല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 1,112 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ മേഖലയില്‍ ഗുരുതരമായ മാനവിക പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഗസ്സ ഭരണകൂടം ആവശ്യപ്പെട്ടു.