Culture

ഗസ്സയില്‍ ഫലസ്തീന്‍ വനിതാ റാലിക്കുനേരെ ഇസ്രാഈല്‍ വെടിവെപ്പ്; 134 പേര്‍ക്ക് പരിക്ക്

By chandrika

July 04, 2018

ഗസ്സ: ഫലസ്തീന്‍ വനിതാ മാര്‍ച്ചിനുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 134 സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗസ്സയില്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കു സമീപം ഫലസ്തീന്‍ സ്ത്രീകള്‍ നടത്തിയ റാലിക്കുനേരെയാണ് വെടിവെപ്പുണ്ടായത്. ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30ന് ഗസ്സയില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം നടന്ന ആദ്യ വനിതാ റാലിയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.

ഫലസ്തീന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങളിലും കാല്‍നടയായും എത്തിയ സ്ത്രീകളോടൊപ്പം കുട്ടികളുമുണ്ടായിരുന്നു. സമാധാനപരമായി നടന്ന റാലി അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്റര്‍ അകലെ എത്തിയപ്പോഴാണ് ഇസ്രാഈല്‍സേന വെടിവെച്ചത്. മെയ് 14ന് ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയ പതിനാലുകാരിയായ മകളുടെ ഫോട്ടോയുമാണ് റിം അബു ഇര്‍മാന റാലിക്കെത്തിയത്. മകള്‍ തുടങ്ങിവെച്ച മാര്‍ച്ച് പൂര്‍ത്തിയാക്കാനാണ് താന്‍ എത്തിയതെന്ന് ഇര്‍മാന്‍ പറഞ്ഞു. നക്ബ ദിനാചരണത്തിന്റെ 70-ാം വര്‍ഷത്തോടനുബന്ധിച്ചും യു.എസ് എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെയും മാര്‍ച്ച് 14ന് നടന്ന പ്രതിഷേധ റാലിക്കിടെയാണ് ഇര്‍മാനയുടെ മകള്‍ വെടിയേറ്റ് മരിച്ചത്. മാര്‍ച്ച് 30ന് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ റാലി ആരംഭിച്ച ശേഷം 138 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.