News

‘നിങ്ങള്‍ പരാജയങ്ങളുടെ ചാമ്പ്യന്‍, മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകേണ്ടയാള്‍’; ഇസ്രായേല്‍ തീവ്രവലതുപക്ഷ മന്ത്രിക്ക് നേരെ രോഷാകുലരായി ഇസ്രായേലികള്‍

By nazmiya nazreen

August 19, 2026

വടക്കന്‍ ഇസ്രായേലിലെ ബസ്മത് തബൂണ്‍ (Basmat Tabun) ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ നാഷണല്‍ സെക്യൂരിറ്റി മന്ത്രി ഇറ്റമാര്‍ ബെന്‍-ഗ്വിറിന് നേരെ കനത്ത പ്രതിഷേധവും രൂക്ഷമായ വാക്കാക്രമണവും. കനത്ത സുരക്ഷാ വ്യൂഹത്തോടെ എത്തിയ തീവ്രവലതുപക്ഷ നേതാവായ മന്ത്രിയെ നാട്ടുകാര്‍ കൂവിവിളിക്കുകയും അധിക്ഷേപങ്ങള്‍ ചൊരിയുകയുമായിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.’നിങ്ങള്‍ സ്വയം ഒരു കോമാളിയായി മാറുകയാണ്, എല്ലാവരും നിങ്ങളെ കണ്ട് ചിരിക്കുന്നു; പരാജയങ്ങളുടെ ചാമ്പ്യനാണ് നിങ്ങള്‍,’ എന്ന് ഗ്രാമവാസികള്‍ മന്ത്രിക്ക് നേരെ വിളിച്ചുപറഞ്ഞു. യു.എസ് വിസ പോലും ലഭിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു. ഒരു മന്ത്രിയെ കണ്ട് ‘ഭീകരവാദി’ എന്ന് വിളിച്ച നാട്ടുകാര്‍, ‘ഭീകരവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിങ്ങള്‍ ഇവിടെ നില്‍ക്കാന്‍ അര്‍ഹരല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകൂ’ എന്ന് രോഷത്തോടെ തുറന്നടിച്ചു.ഇസ്രായേലിലെ അറബ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ബെന്‍-ഗ്വിറിനും ഇസ്രായേല്‍ പൊലീസിനുമെതിരെ വര്‍ധിച്ചുവരുന്ന ശക്തമായ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം. കഴിഞ്ഞദിവസം ഉമ്മു അല്‍-ഫഹം നഗരത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടയില്‍ പൊലീസ് നടത്തിയ റെയ്ഡ് വന്‍ വിവാദമായിരുന്നു. വിവാഹ വേളയില്‍ അതിഥികളെ തോക്കുചൂണ്ടി തറയില്‍ കമിഴ്ത്തിക്കിടത്തിയ പൊലീസുകാരുടെ മനുഷ്യത്വരഹിതമായ നടപടിയെ ദൃശ്യങ്ങള്‍ സഹിതമാണ് ജനങ്ങള്‍ ചോദ്യം ചെയ്തത്.ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇത് വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘രാഷ്ട്രീയ നാടകങ്ങള്‍’ മാത്രമാണെന്ന് മുന്‍ ഹദാഷ് ചെയര്‍മാനും ഉമ്മു അല്‍-ഫഹംവാസിയുമായ ഡോ. യൂസഫ് ജബ്ബാരീന്‍ കുറ്റപ്പെടുത്തി. അറബ് ജനതയെ വേട്ടയാടാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പീഡിപ്പിക്കാനുമാണ് ബെന്‍-ഗ്വിര്‍ തന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.മറ്റൊരു സംഭവത്തില്‍, ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് തെക്കന്‍ മേഖലയില്‍ വിവാഹഘോഷയാത്രയെ പൊലീസ് തടഞ്ഞുപെടുത്തുകയും വധൂവരന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇത് കാരണം സമയബന്ധിതമായി വിവാഹവേദിയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും പല അതിഥികളും മടങ്ങിപ്പോയെന്നും കുടുംബം ആരോപിച്ചു. ഇതിനു പിന്നിലും ബെന്‍-ഗ്വിറിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഈ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ബെന്‍-ഗ്വിര്‍, നെഗേവ് മേഖലയിലെ അപകടകരമായ വിവാഹഘോഷയാത്രകളും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന പ്രവണതകളും കര്‍ശനമായി അവസാനിപ്പിക്കുമെന്നും താന്‍ തന്റെ ജോലി തുടരുമെന്നും പ്രതികരിച്ചു.