india

രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ല; കെ.സി വേണുഗോപാല്‍

By webdesk17

February 03, 2026

ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണപക്ഷ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് മോദിയോ അമിത് ഷായോ അല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പാര്‍ലമെന്റ് ഭരണപക്ഷത്തിന്റേത് മാത്രമല്ല. രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതും ബഹളമുണ്ടാക്കുന്നതും ബിജെപിയുടെ ഫാസിസ്റ്റ് രീതിയാണ്. സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്,’ കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ലെും വേണുഗോപാല്‍ പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും വികസന പദ്ധതികള്‍ ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരും അത് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഒരുപോലെ പരാജയപ്പെട്ടെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്ന് വേണുഗോപാല്‍ പരിഹസിച്ചു. ട്രംപിനെ ഭയന്നാണ് മോദി എല്ലാ കാര്യങ്ങളിലും വഴങ്ങിക്കൊടുക്കുന്നതെന്നും ബിജെപിയുടെ ഈ പൊള്ളയായ മുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.