kerala

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേര്‍സിലെ കൂട്ടആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം

By webdesk18

February 21, 2025

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേര്‍സില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും സഹോദരിയും അമ്മയും കൂട്ടആത്മഹത്യ ചെയ്തത് സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ സഹോദരി ശാലിനിക്കെതിരെ പരീക്ഷാ തട്ടിപ്പില്‍ സിബിഐ കേസെടുത്തിരുന്നു.

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിന് പിന്നാലെയായിരുന്നു സഹോദരി ശാലിനിക്കെതിരെ നടപടി. ഇതേതുടര്‍ന്ന് കഴിഞ്ഞ 15-ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. അതേ ദിവസം കൂട്ട ആത്മഹത്യ നടന്നതെന്നാണ് സംശയം. കഴിഞ്ഞ ദിവസമാണ് എറണാകുളം കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാക്കനാട് വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ നാല് ദിവസമായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി അവസാനിച്ചിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീടിനകത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.