main stories

പ്രോസിക്യൂഷനല്ല സര്‍ക്കാറാണ് പരാജയം

By webdesk18

December 13, 2025

കേരളം കാതുകൂര്‍പ്പിച്ച് കാത്തിരുന്ന, നടിയെ ആക്രമിച്ച കേസിലെ വിധിപ്രസ്താവം ഏറെ നിരാശാചനകവും പ്രോസിക്യൂഷന്റെ സമ്പൂര്‍ണപരാജയത്തിനുള്ള തെളിവുമായിത്തീര്‍ന്നിരിക്കുകയാണ്. കുറ്റംചുമത്തപ്പെട്ടതിലെന്നപോലെ ശിക്ഷാവിധിയിലും ഇരക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും പ്രതികള്‍ സംരക്ഷിക്കപ്പെട്ടുവെന്നുമുള്ള സന്ദേശമാണ് സമുഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കു ന്ന ശിക്ഷാവിധിയാണെന്നുമുള്ള കേസിലെ പബ്ലിക് പ്രൊസിക്യൂട്ടറുടെ അഭിപ്രായംതന്നെ ഈ വസ്തുത സാക്ഷ്യപ്പെടുത്തുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആസുരമായ ഈ കാലത്ത് ഇത്രയും പ്രമാദമായൊരു കേസിലെ ഇങ്ങനെയൊരു വിധി ഒരുദുസ്വപ്നംപോലെയാണ് കേരളീയ സമൂഹത്തിന് അനുഭവപ്പെടുന്നത്. പ്രണയത്തിന്റെ പേരില്‍ മലയാറ്റൂരില്‍ വിദ്യാര്‍ത്ഥിനിയെ കല്ലുകൊണ്ട് തലക്കടിച്ച് കുത്തിക്കൊല പ്പെടുത്തിയതിന്റെ നടുക്കംവിട്ടുമാറുന്നതിന്റെ മുമ്പാണ് ഈ വിധിന്യായമുണ്ടായിരിക്കുന്നതെന്ന പരിപ്രേക്ഷ്യത്തില്‍ വിശേഷിച്ചും. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണി മകന്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കുതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരാണ് ശിക്ഷാവിധിക്ക് വിധേയരായിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ലഭിച്ചത് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം തെളിഞ്ഞാല്‍ ലഭിക്കാവുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷ മാത്രമാണെന്നത് പ്രോസിക്യൂഷനും സര്‍ക്കാറിനും വരുത്തി വെച്ചിരിക്കുന്നത് ചില്ലറ നാണക്കേടൊന്നുമല്ല. ഐപിസി 376 (ഡി) പ്രകാരം, കൂട്ടബലാത്സംഗക്കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷ 20 വര്‍ഷം തടവാണ്. പരമാവധി ശിക്ഷ ജീവപര്യന്തവും. വിചാരണ തടവ് ഒഴിച്ചുള്ള ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സുനിക്ക് പരമാവധി എട്ട് അല്ലെങ്കില്‍ ഒന്‍പത് കൊല്ലം ശിക്ഷയാകും അനുഭവിക്കേണ്ടിവരിക. പരോള്‍, മറ്റ് അവധി ദിവസങ്ങള്‍ തുടങ്ങിയവ ശിക്ഷാകാലയളവില്‍നിന്ന് കുറയ്ക്കപ്പെടും. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നുമാണ് ജഡ്ജി വ്യക്ത മാക്കിയിരിക്കുന്നത്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനും പൊലീസിനും കഴിയാതിരുന്നതിന്റെ നഖചിത്രമാണ് കോടതി വിധിയില്‍ ദൃശ്യമായിരിക്കുന്നത്. കുറ്റംചുമത്തപ്പെട്ടപ്പോഴും ശി ക്ഷാവിധിയിലുമെല്ലാം ദുഃഖവും നിരാശയും പ്രകടിപ്പിക്കുന്ന ഭരണകൂടം ഇപ്പോള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണെന്നത് ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ കൃത്യമായി ബോധ്യപ്പെടാവുന്നതേയുള്ളൂ.

കേസിന്റെ തുടര്‍ അന്വേഷണവും വിചാരണയും നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി വലിയ ചര്‍ച്ചയായിരുന്നു. വിചാരണ കോടതിയില്‍ നിന്നുള്ള മോശം അനുഭവങ്ങളുടെ പേരില്‍ രണ്ടാമത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടറും രാജിവച്ചപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞായിരുന്നു മുന്നാമതൊരാളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായത്. നിയമനം വൈകുന്നതിനെതിരെ അതിജീവിതയെ പിന്തുണക്കുന്നവര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആരാകണമെന്ന് അതിജീവിത നിര്‍ദേശിക്കട്ടേയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ആക്രമണത്തിനിരയായ ആള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്, ആ ഉത്തരവാദിത്തം അതിജീവിതയുടെ തലയില്‍കെട്ടി വച്ച് ഒഴിഞ്ഞു മാറുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കേസില്‍ കോടതിയിലേക്കും അഭിഭാഷകരിലേക്കും അന്വേഷണം നീളുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവും അതിജീവിതയെ പിന്തുണ നല്‍കുന്നവര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി നിയമിതനായതിന് പിന്നാലെ ഈ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് ഇതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. കേസില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണഘട്ടത്തില്‍ ആദ്യം പറഞ്ഞത് ആഭ്യന്തര വകുപ്പിന്റെ തലവന്‍ കൂടിയായ മുഖ്യമന്ത്രിയായിരുന്നു. ചുരുക്കത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന ഈ സര്‍ക്കാറിന് അക്കാര്യത്തില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നതിനുള്ള തെളിവാണ് നടിയെ ആക്രമിച്ച കേസിലെ സംഭവവികാസങ്ങള്‍.