kerala

വാളയാറിലേത് ആള്‍ക്കൂട്ട ആക്രമണമല്ല; യുപിയിലേതുപോലെ RSS ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകം: സന്ദീപ് വാര്യര്‍

By webdesk17

December 19, 2025

പാലക്കാട്: വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്ന സംഭവം കേവലം ആള്‍ക്കൂട്ട ആക്രമണമല്ലെന്നും ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. നീ ബംഗ്ലാദേശുകാരനാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. കേവലം സംശയത്തിന്റെ പേരിലല്ലെന്നും മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പിടിയിലായ പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരുടെ ഫോണ്‍ കോളുകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തില്‍ നിന്ന് രക്ഷിക്കാനും ബിജെപി-ആര്‍എസ്എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുത്. കേരളത്തിന്റെ മണ്ണില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാവണം ഈ കേസ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂ. റാം നാരായണന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. പ്രതികളെയും അവരെ സഹായിക്കുന്ന നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

വാളയാര്‍ അള്ളപ്പട്ടത്ത് ആള്‍ക്കൂട്ട മര്‍ദനത്തിലാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണന്‍ (31) കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്തായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകള്‍ക്കും സമീപം സംശയാസ്പദ രീതിയില്‍ രാംനാരായണിനെ കണ്ടെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തുണ്ടായിരുന്ന യുവാക്കള്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടി. മോഷണക്കുറ്റം ആരോപിച്ച് ഇവര്‍ മര്‍ദിച്ചെന്നും രക്തം ഛര്‍ദിച്ചെന്നുമാണ് അറിയുന്നത്. അതേസമയം, കൈയില്‍ മോഷണവസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. കുഴഞ്ഞുവീണ ഇയാളെ രാത്രി ആറോടെ പൊലീസെത്തി ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുംവഴി പുതുശ്ശേരിയിലെത്തിയതോടെ കുഴഞ്ഞുവീണു. ജില്ല ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട രാം നാരായണിന്റെ ശരീരത്തില്‍ നാല്‍പതിലധികം മുറിവുകളാണ് കണ്ടെത്തിയത്. നിലത്തിട്ട് ചവിട്ടി വലിച്ചതിന്റെയും പാടുകളുണ്ട്.

മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടില്‍ അനു (38), മഹല്‍കാഡ് വീട്ടില്‍ പ്രസാദ് (34), മഹല്‍കാഡ് വീട്ടില്‍ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദന്‍ (55), വിനീത നിവാസില്‍ ബിപിന്‍ (30) എന്നിവരെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തിന് ഭാരതീയ ന്യായ സംഹിത 103 (2) പ്രകാരമാണ് കേസെടുത്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

‘പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണ്‍ എന്ന യുവാവിനെ തല്ലിക്കൊന്ന വാര്‍ത്ത കേവലം ഒരു ‘ആള്‍ക്കൂട്ട ആക്രമണമല്ല’. ഇത് ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണ്.

?’നീ ബംഗ്ലാദേശുകാരനാണോ?’ എന്ന് ചോദിച്ചായിരുന്നു ആ മര്‍ദ്ദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍. സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചത്. ?ഈ കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണം. ?ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പിടിയിലായ പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരുടെ ഫോണ്‍ കോളുകള്‍ അടിയന്തരമായി പരിശോധിക്കണം.

?ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തില്‍ നിന്ന് രക്ഷിക്കാനും ബിജെപി-ആര്‍എസ്എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുത്. കേരളത്തിന്റെ മണ്ണില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാവണം ഈ കേസ്. ?മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂ. റാം നാരായണന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. ?പ്രതികളെയും അവരെ സഹായിക്കുന്ന നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.’