editorial

ഇത് കള്ളന്‍മാരുടെ സര്‍ക്കാര്‍ തന്നെ

By Akhila

February 24, 2026

അധികാര ദുര്‍വിനിയോഗത്തിന്റെ പര്യായമായി മാറിയ സംസ്ഥാന സര്‍ക്കാറിന്റെ ഞെട്ടിപ്പിക്കുന്ന കള്ളക്കളികളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരുകൊടുങ്കാറ്റ് കണക്കെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ സംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുമ്പോള്‍ നീതിപീഠമുള്‍പ്പെടെ അതിനെതിരെ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുകയും സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നില്‍ നാണംകെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. നവകേരള സര്‍വെയുടെ പേരില്‍ സി.പി.എം പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍ക്കാര്‍ ചിലവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഗൂഢനീക്കം കോടതി കൈയ്യോടെ പിടികൂടുകയും നിര്‍ത്തിവെപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജിവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സാധാരണക്കാരുടെയും ഔദ്യോഗിക ഡാറ്റകള്‍ മോഷണംനടത്തി വീണ്ടും വെട്ടില്‍വീണിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ 77.42 ലക്ഷം ഔദ്യോഗിക ഡാറ്റകള്‍ ദുരുപയോഗം ചെയ്തുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരുടെയും 5.42 ലക്ഷം ജീവനക്കാരുടെയും 10 ലക്ഷം സ്ത്രീ സുരക്ഷാ പെന്‍ഷന്‍കാരുടെയും പേരും ഫോണ്‍നമ്പറും ഉപയോഗിച്ചാണ് ഗുണഭോക്താക്കള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്ന ഇത്തരം വ്യക്തികത വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് സര്‍ക്കാറിന്റെ ഈ നീക്കമുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് സര്‍ക്കാരിനെതിരെ പരാതിയുമായി ജീവനക്കാരുടെ സംഘടനകള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം എത്തിയതിനെതിരെ എ.ഡി.ജി.പിക്ക് ഔദ്യോഗികമായി പരാതി ലഭ്യമായിട്ടുണ്ട്. ഡി.എ കുടിശിക അനുവദിച്ചതിന് പിന്നാലെ ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയുടെ വാട്‌സ് ആപ്പ് സന്ദേശം എത്തിയതാണ് വിവാദങ്ങള്‍ക്ക് ആധാരം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകളും മറ്റ് രഹസ്യവിവരങ്ങളും രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണ്.

സുരക്ഷിതമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭ്യമായി എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സിവില്‍ സര്‍വീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരുടെ സ്വകാര്യതയിലേക്ക് ഇത്തരത്തില്‍ കടന്നുകയറ്റം നടത്തുന്നത്. ജീവനക്കാര്‍ക്കുള്ള മെസേജുകളില്‍ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്; വരുംനാളുകളിലും ഈ കരുതല്‍ തുടരുമെന്നുമായിരുന്നു സന്ദേശം. ആകെ ഡിഎ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച 3% ഡിഎയും ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10% ഡിഎയും നിങ്ങളുടെ കൈകളിലെത്തുമെന്നും മുഖ്യമന്ത്രി പറയുന്നു. ‘സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ?. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. വരും നാളുകളിലും ഈ കരുതല്‍ തുടരും. ഉറപ്പാണ്’ വാക്ക്മുഖ്യമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നതിങ്ങനെയാണ്.

അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നത് സൗജന്യ കിറ്റ് മാതൃകയിലെ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന നിലയ്ക്ക് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ വ്യക്തിപരമായി നല്‍കിയിരിക്കുന്ന സന്ദേശം അല്‍പ്പത്തരവും തരംതാണ രാഷ്ട്രീയ നാടകവുമാണെന്നാണ് ജീവനക്കാരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ നഗ്‌നമായ ലംഘനം കൂടിയാണ് ഈ നടപടി. സിവില്‍ സര്‍വീസിന്റെ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജീവനക്കാരെ സ്വാധീനിക്കാന്‍ അവരുടെ സ്വകാര്യതകള്‍ ചോര്‍ത്തിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന നല്‍കിയിട്ടുള്ള സന്ദേശം മുഖ്യമന്ത്രി പദവിയുടെ നഗ്‌നമായ ദുരുപയോഗമാണ്. സര്‍ക്കാറിന്റെ ഈ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോടതിയുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകുമെന്ന് മാത്രമല്ല, നവകേരള സര്‍വേ മാതൃകയില്‍ സര്‍ക്കാറിന്റെ കള്ളക്കളികള്‍ തുറന്നുകാട്ടപ്പെടുന്നതുമായിരിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണംമാത്രമല്ല, അവരുടെ വ്യക്തിവിവരങ്ങളും കൊള്ളയടിക്കുന്ന അവസ്ഥാവിശേഷം ഇത് സര്‍ക്കാറല്ല, കൊള്ളക്കാരാണെന്ന ആരോപണത്തിന് അടിവരയിട്ടുകൊണ്ടിരിക്കുകയാണ്.