india

അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്‍ സാധ്യതയുള്ള ജസ്റ്റിസ് രമണക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി

By Test User

October 11, 2020

ഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍ വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികള്‍ക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് പ്രധാന ആരോപണം. അടുത്ത വര്‍ഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എന്‍ വി രമണ.

ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജഗന്‍മോഹന്‍ റെഡ്ഡി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. എട്ട് പേജുള്ള കത്തില്‍ എന്‍ വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ജഗന്‍ മോഹന്‍ റെഡ്ഡി ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് രമണയും ആന്ധ്ര ഹൈക്കോടതിയും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതി പറയുന്നു.

അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാ ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും പരാതിപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും കത്തില്‍ ആരോപണമുണ്ട്.