india

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവതിക്ക് മുംബൈ ആശുപത്രിക്ക് പുറത്തെ സൗജന്യ ഭക്ഷണം നിഷേധിച്ചു

By webdesk17

October 30, 2024

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം യുവതിക്ക് മുംബൈ ആശുപത്രിക്ക് പുറത്തെ സൗജന്യ ഭക്ഷണം നിഷേധിച്ചു. മുംബൈയിലെ ടാറ്റാ ആശുപത്രിക്ക് പുറത്ത് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണമാണ് നിഷേധിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്ന ആളാണ് യുവതിയോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായിട്ടുണ്ട.

ജെര്‍ബായ് വാഡിയ റോഡില്‍ ടാറ്റ ആശുപത്രിക്ക് സമീപം ഒരു എന്‍ജിഒ ആണ് ഭക്ഷണം വിതരണം ചെയ്തത്.

സൗജന്യ ഭക്ഷണത്തിനായി മുസ്‌ലിം യുവതിയും വരിയില്‍ നില്‍ക്കുകയായിരുന്നു. ഭക്ഷണം വിതരണം ചെയ്യുന്നയാള്‍ യുവതിയെ കണ്ടതും ക്യൂവില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് യുവതി ആദ്യം ‘ജയ് ശ്രീറാം’ എന്ന് വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വിസമ്മതിച്ചപ്പോള്‍, ഹിന്ദുത്വ മുദ്രാവാക്യം പറഞ്ഞില്ലെങ്കില്‍ ഭക്ഷണം ലഭിക്കില്ലെന്ന് അയാള്‍ പറഞ്ഞു.

രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്നും അയാള്‍ പറഞ്ഞു. പിന്നാലെ യുവതിയോട് അവിടുന്നു പോകാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ലോക്കല്‍ പോലീസിനെ അറിയിച്ചെങ്കിലും വിതരണക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല.

എന്‍.ജി.ഒയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഭക്ഷണ വിതരണക്കാരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് പലരും രംഗത്തെത്തി.