Culture

കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു

By chandrika

February 17, 2019

കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 39 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഹുര്‍റിയത് കോണ്‍ഫറന്‍സ് മിതവാദിവിഭാഗം ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഗനി ഭട്ട്, ബിലാല്‍ ലോന്‍, ഹാഷിം ഖുറേഷി, ഷബീര്‍ ഷാ എന്നീ അഞ്ച് വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവര്‍ക്ക് ഇനിമുതല്‍ കേന്ദ്രസേനയുടെയോ ജമ്മു കശ്മീര്‍ പൊലീസിന്റെയോ സുരക്ഷയുണ്ടാകില്ല.

പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികളാണ് എടുത്തുന്നത്. നേരത്തെ പാക്‌സഥാന്റെ സൗഹൃദ രാജ്യ പദവിയും ഇന്ത്യ എടുത്തുകളഞ്ഞിരുന്നു.

പാകിസ്ഥാന്റെയും ഐഎസ്‌ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്നും ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെയുമാണ് രാജ്‌നാഥ് സിംഗ് ഉദ്ദേശിച്ചതെന്ന് അതില്‍ നിന്നും വ്യക്തമായിരുന്നു. അത്തരക്കാരുടെ സുരക്ഷയാണ് ഇ്‌പ്പോള്‍ പിന്‍വലിച്ചിരുക്കുന്നതെന്നാണ് സൂചന.