Culture

ജമ്മുകാശ്മീര്‍: ഗവര്‍ണറുടെ നടപടിക്കെതിരെ പാര്‍ട്ടികള്‍ നിയമനടപടിക്ക്; വിശദീകരണവുമായി ഗവര്‍ണര്‍

By chandrika

November 22, 2018

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി സത്യപാല്‍ മാലിക് രംഗത്തെത്തി. പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ലെന്നാണ് ഗവര്‍ണറുടെ വിശദീകരണം. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ പാര്‍ട്ടികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുത്തഴിഞ്ഞ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനും കുതിരക്കച്ചവടം തടയാനുമാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുള്ളക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പ്പര്യം ഇല്ലായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത മെഹബൂബ തന്നെ അറിയിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ തീരുമാനം ചോദ്യം ചെയ്യണമെന്നുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതിനിടെ, അസംബ്ലി പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തി. മഹാസഖ്യം ബിജെപിയെ പരിഭ്രാന്തരാക്കിയതായി അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മെഹ്ബൂബയുടെ പ്രതികരണം. മഹാസഖ്യം എന്ന ആശയം അവരെ ഇത്രക്ക് പരിഭ്രാന്തരാക്കുമെന്ന് കരുതിയില്ലെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

ടെക്‌നോളജിയുടെ ഈ യുഗത്തില്‍ ഗവര്‍ണര്‍ക്ക് തങ്ങളുടെ ഫാക്‌സ് സന്ദേശം ലഭിച്ചില്ലെന്നത് വിചിത്രമായ കാര്യമാണ്. എന്നാല്‍ പെട്ടെന്നു തന്നെ അസംബ്ലി പിരിച്ചുവിടാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി ഒരിക്കല്‍ കൂടി ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു തൃണമൂലിന്റെ ഡെറിക് ഒബ്രയാന്റെ പ്രതികരണം.

നേരത്തെ, സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്ത് അയച്ചിരുന്നെങ്കിലും ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെടാനായിരുന്നില്ല. അസംബ്ലി പിരിച്ചുവിട്ടതോടെ ജമ്മുകശ്മീരില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.