News

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്

By Manya

March 09, 2026

അങ്കമാലി: അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയായ ജാസ്‌ലിയ മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതില്‍ അങ്കമാലി പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഡിവൈഎസ്എപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചതായും പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടതാണെന്നും വ്യക്തമാക്കുന്നത്.

ഫെബ്രുവരി 28-ന് ജാസ്‌ലിയ നടന്നു പോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ ഉടന്‍ പിടികൂടാത്തതിനെതിരെ കുടുംബം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് റൂറല്‍ എസ്.പി അന്വേഷണം നടത്താന്‍ ആലുവ ഡിവൈഎസ്എപിക്ക് ചുമതല നല്‍കി. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന് വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്നത്.

കേസിലെ പ്രതിയായ ഡോ. സിറിയക് ജോര്‍ജിനെ പിന്നീട് വാഗമണ്ണില്‍ നിന്ന് പൊലീസ് പിടികൂടി. അപകടസമയത്ത് പേടിച്ചതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്ന് പ്രതി മൊഴി നല്‍കിയെങ്കിലും അത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോയെന്ന സംശയത്തെ തുടര്‍ന്ന് നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

നിലവില്‍ പ്രതി റിമാന്‍ഡിലാണ്. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.