News
ജിദ്ദ സർവീസുകൾ വീണ്ടും: ജസീറ എയർവേയ്‌സ് സർവീസ് പുനരാരംഭിക്കുന്നു
ഏപ്രിൽ 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി ജിദ്ദയിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ ജസീറ എയർവേയ്‌സ് പുനരാരംഭിക്കുന്നു. ഏപ്രിൽ 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസുകൾ നടത്തുക എന്ന് ജസീറ സി.ഇ.ഒ ഭരതൻ പശുപതി വ്യക്തമാക്കി.
ജിദ്ദ സൗദി അറേബ്യയിലെ പ്രധാന കവാടങ്ങളിലൊന്നാണെന്നും സാംസ്കാരിക, സാമ്പത്തിക, മതപരമായ ബന്ധങ്ങളുള്ള നിരവധി യാത്രക്കാർക്ക് ഈ സർവീസ് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ദമ്മാം, ഖൈസുമ വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ ആരംഭിച്ചതിനുശേഷം ആവശ്യവസ്തുക്കളുടെ ഗതാഗതവും തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഏകദേശം 25 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 1,000-ത്തിലധികം വിമാന സർവീസുകൾ ജസീറ എയർവേയ്‌സ് നടത്തുന്നു. യാത്രക്കാർക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. സൗദി അറേബ്യ വഴിയുള്ള ട്രാൻസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാത്രാ ആവശ്യകതകളും പുതുക്കിയ വിവരങ്ങളും പരിശോധിക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.
main stories
ഉദ്‌ഘാടനം കഴിഞ്ഞും നീളുന്ന നിര്‍മ്മാണം; വയനാട് ടൗൺഷിപ്പ് നിർമാണ പ്രതിസന്ധിയിൽ, ദുരന്തബാധിതർ കാത്തിരിപ്പിൽ
ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല.
വയനാട്: വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ടൗൺഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ ദുരന്തബാധിതർ താമസിക്കാൻ കഴിയാതെ കാത്തിരിക്കുകയാണ്. മാർച്ച് 1-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് താമസം ഒരുക്കുകയും ഏപ്രിലോടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ, കൈമാറിയ വീടുകൾ പോലും പൂര്‍ണമായിട്ടില്ല. നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. ഉദ്ഘാടനത്തിന് ശേഷം നിര്‍മ്മാണ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറച്ചതും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കാൻ കാരണമായി. ഏകദേശം 2300 തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കുറവാണെന്നതാണ് സ്ഥിതി. നിർമ്മാണ സാമഗ്രികളുടെ ക്ഷാമം കാരണം ഉപകരാർ എടുത്ത കമ്പനികളും പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ, മഴക്കാലം അടുത്തെത്തുന്നതും നിർമാണം ഇനിയും വൈകുമെന്ന ആശങ്ക ഉയർത്തുന്നു.
main stories
പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് ഇന്ന് തുടങ്ങും
ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വള്ളുവമ്പ്രം: പരിശുദ്ധ ഹജ്ജിന്റെ ഗൃഹപാഠം ചെയ്യുന്നതിനായി പൂക്കോട്ടൂരിലെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുവാന്‍ ചരിത്രഭൂമിക ഒരുങ്ങിക്കഴിഞ്ഞു. പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാമ്പസില്‍ നടക്കുന്ന ഇരുപത്തിയാറമത് ഹജ്ജ് ക്യാമ്പിന് ഇന്ന് മുതല്‍ തുടക്കമാവും.
ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല എം.എല്‍.എ, കുഞ്ഞിമോന്‍ കാക്കിയ, മുജീബ് പൂക്കോട്ടൂര്‍, മാതാപ്പുഴ മുഹമ്മദുകുട്ടി ഹാജി, അഷ്‌റഫ് വെങ്ങാട് പി.എ ജബ്ബാര്‍ ഹാജി കെ.എ റഹ്‌മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സലീംഎടക്കര, സഊദി നാഷണല്‍ കെ.എം.സി.സി നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര ടൈപ്പ് കൂള്‍ സീലിങ് പന്തല്‍, സി.സി.ടി.വി, എല്‍.ഇ.ഡി വാള്‍ , താല്‍ക്കാലിക ഹൗളുകള്‍, മെഡിക്കല്‍ ചെക്കപ്പ് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ എന്നിവ നഗരിയില്‍ സജ്ജമാണ്. കൂടാതെ ഭക്ഷണവും, താമസ സൗകര്യവും സൗജന്യമായി ഇന്ന് മുതല്‍ ഹാജിമാര്‍ക്കു നല്‍കും. വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള കര്‍മ്മങ്ങള്‍ വിശദമായി വിവരിക്കുന്ന ക്യാമ്പിന് മുന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂരാണ് നേതൃത്വം നല്‍കുന്നത്.
രണ്ട് ദിവസത്തെ പഠനക്യാമ്പില്‍ സംബന്ധിച്ചാല്‍ സംശ യങ്ങള്‍ നീക്കി ഹജ്ജിലെ കര്‍മ്മാനുഷഠാനങ്ങള്‍ യഥാവിധി നിര്‍വഹിക്കാം. ഹാജിമാരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഗവണ്‍മെന്റ് ഹാജിമാര്‍ക്കൊപ്പം ഹജ്ജ് ചെയ്തു പരിചയമുള്ള വളണ്ടിയര്‍മാരുടെ സേവനം ക്യാമ്പില്‍ ഉണ്ടായിരിക്കും. നാളെ രണ്ടാം ദിവസത്തെ ചടങ്ങ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ത്ഥന സദസ്സിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമുലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. പൂക്കോട്ടൂര്‍, അറവങ്കര സ്റ്റോപ്പുകളില്‍ വന്നിറങ്ങുന്ന ഹാജിമാര്‍ക്കായി ക്യാമ്പിലേക്കും തിരിച്ചും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
സംശയങ്ങള്‍ക്ക് 9847844949 നമ്പറില്‍ ബന്ധപ്പെടുക.
kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത -കേന്ദ്രകാലാവസ്ഥ വകുപ്പ്
ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്നാല്‍ സംസ്ഥാനത്ത് താപനില മുന്നറിയിപ്പില്‍ മാറ്റമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
-
News3 days agoഅബുദാബിയില്‍ മിസൈല്‍ അവശിഷ്ടം പതിച്ചു; രണ്ടുമരണം
-
kerala2 days agoസോപാനസംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന് മുസ്ലിം ലീഗില്‍ ചേര്‍ന്നു; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു
-
kerala2 days agoപശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില, ഇന്ന് നേരിയ വര്‍ധന
-
kerala2 days agoസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത -കേന്ദ്രകാലാവസ്ഥ വകുപ്പ്
-
editorial1 day agoകായിക രംഗത്തോടും കടക്ക് പുറത്ത്
-
main stories1 day agoപൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് ഇന്ന് തുടങ്ങും
-
main stories24 hours agoഉദ്ഘാടനം കഴിഞ്ഞും നീളുന്ന നിര്‍മ്മാണം; വയനാട് ടൗൺഷിപ്പ് നിർമാണ പ്രതിസന്ധിയിൽ, ദുരന്തബാധിതർ കാത്തിരിപ്പിൽ

