Culture

ഇസ്രാഈല്‍ തലസ്ഥാനം ജെറൂസലേമിലേക്ക്; പ്രതിഷേധ സ്വരം ഉയര്‍ത്തി ലോകരാഷ്ട്രങ്ങള്‍

By chandrika

December 06, 2017

വാഷിങ്ടണ്‍: ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കലും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍ യുഎസിന്റെ ഗൂഢലക്ഷ്യങ്ങളെന്ന് ഇറാനിലെ സമുന്നതനായ നേതാവ് അയത്തുല്ലാ അലി ഖമേനി. ഫലസ്തീനെ അവഹേളിക്കുകയും ഒപ്പം കഴിവില്ലായ്മയുടെയും പരാജയത്തിന്റെയും പ്രതീകമായി എംബസിയെ മാറ്റാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം തന്റെ വെബ് സൈറ്റില്‍ കുറിച്ചു.

ഫലസ്തിനെ സമൂഹത്തില്‍ അവഹേളിക്കാനാണ് യുഎസ് ശ്രമം. ഇസ്രാഈലിനെതിരെ പ്രവര്‍ത്തിക്കുന്ന ഫലസ്തിന്‍ സംഘടനകള്‍ക്ക് ഇറാന്‍ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ യുഎസ് ഒരിക്കലും ലക്ഷ്യം നേടാന്‍ പോകുന്നില്ല. ഫലസ്തീന്‍ മോചിപ്പിക്കപ്പെട്ട സമൂഹമാണ്. ഫലസ്തീന്‍ ജനത ധാര്‍മിക വിജയം നേടിയവരും. ഈ മേഖലയെ യുദ്ധത്തിലേക്ക് നയിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഫലസ്തീനെ ഇല്ലാതാക്കാന്‍ ഇസ്രാഈലിനു കൂട്ടു നില്‍ക്കുന്നു. യുഎസ് വ്ക്താക്കള്‍ ഇക്കാര്യങ്ങള്‍ തന്നെയാണ് പറയുന്നതെന്നും ഖമേനി വ്യക്തമാക്കി.

ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സഊദി അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുഎസ് റെഡ് ലൈന്‍ മുറിച്ചു കടക്കുകയാണെന്നു തുര്‍ക്കി ആരോപിച്ചു. ഇതിനു കനത്ത വില നല്‍കേണ്ടി വരുമെന്നും തുര്‍ക്കി വ്യക്തമാക്കി. അല്‍ അഖ്‌സ പള്ളിയും വിശുദ്ധ ക്രിസ്ത്യന്‍ ദേവാലയവും സ്ഥിതി ചെയ്യുന്ന ജെറൂസലേം ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന് അംഗീകരിക്കുന്ന തരത്തില്‍ യു.എസ് നടത്തുന്ന നീക്കം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒരേപോലെ വേദനിപ്പിക്കുന്നതാണെന്ന് ഫലസ്തീന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പുര്‍വസ്ഥിതി തുടരണമെന്ന് മാര്‍പാപ്പ

അതേസമയം ഇസ്രാഈല്‍ തലസ്ഥാനം ജെറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് യുഎസ് പിന്മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പശ്ചിമേഷ്യ സംഘര്‍ഷഭരിതമാക്കാതെ പുര്‍വസ്ഥിതി തുടരണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ജറുശലേം നഗര വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ദൃഢനിശ്ചയം കാട്ടണം. ഈ നഗരം ജൂതന്മാര്‍ക്കും ക്രിസ്ത്യന്‍സിനും മുസ് ലിംകള്‍ക്കും ഒരോ പോലെ പരിശുദ്ധമാണ്. ഹൃദയശുദ്ധിയോടെ എല്ലാ ബഹുമാനങ്ങളും നല്‍കി തല്‍സ്ഥിതി തന്നെ തുടരണം. എല്ലാവര്‍ക്കും പൊരുത്തപ്പെടുന്ന തരത്തിലുള്ള തീരുമാനം കൈകൊള്ളാന്‍ യുഎന്‍ തയാറാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.