ന്യൂജേഴ്‌സി: കുഞ്ഞു മക്കളുടെ ദേഹത്ത് മുഴുവന്‍ പൗഡര്‍ പുരട്ടി ആശ്വസിക്കുന്ന അമ്മമാര്‍ ഈ കേസൊന്ന് കേള്‍ക്കണം. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന ബേബി പൗഡര്‍ കാന്‍സറിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ നല്‍കിയ കേസ്, വര്‍ഷങ്ങളുടെ പോരാട്ടത്തിന് ശേഷം കമ്പനി നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കിയിരിക്കുകയാണ്. 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 550 കോടി ഡോളര്‍) നഷ്ടപരിഹാരത്തിനാണ് ഒത്തുതീര്‍പ്പ്. ന്യൂജഴ്‌സി ആസ്ഥാനമായുള്ള അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സണ്‍ (J&J) ടാല്‍ക്കം പൗഡര്‍ ഉപയോഗം മൂലം കാന്‍സര്‍ ബാധിച്ചെന്നാരോപിച്ച് നല്‍കിയ പതിനായിരക്കണക്കിന് കേസുകള്‍ നടക്കുകയായിരുന്നു. വര്‍ഷങ്ങളായി കമ്പനിയെ അലട്ടിക്കൊണ്ടിരിക്കുന്ന നിയമപോരാട്ടത്തിന് വിരാമമിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുതീര്‍പ്പ്. ഈ ഒത്തുതീര്‍പ്പ് ഏകദേശം 76,000 പരാതികള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് കമ്പനി അറിയിച്ചു. ടാല്‍ക്കം പൗഡറുമായി ബന്ധപ്പെട്ട് ബാക്കിയുള്ള മിക്ക കേസുകളും ഇതിലൂടെ അവസാനിപ്പിക്കാനാണ് ശ്രമം. ഈ ആരോപണങ്ങള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നാണ് കമ്പനിയുടെ വാദം. ഈ ഒത്തുതീര്‍പ്പ് വഴി കമ്പനിക്ക് ഈ വിഷയം അവസാനിപ്പിച്ച് ജീവന്‍ രക്ഷിക്കുന്ന മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വികസിപ്പിക്കുന്ന ദൗത്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നാണ്.
2020ല്‍ അമേരിക്കയിലും കാനഡയിലും കമ്പനി ടാല്‍ക്ക് അടങ്ങിയ ബേബി പൗഡറിന്റെ വില്‍പ്പന നിര്‍ത്തിയിരുന്നു. ടാല്‍ക്കം പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതാണ് കാന്‍സറിന് കാരണമായതെന്നും ആരോപിച്ചിരുന്ന നിരവധി കേസുകള്‍ കമ്പനി ഇതിനകം ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ 2025ല്‍ യുകെയിലും ജോണ്‍സണ്‍ & ജോണ്‍സണിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പരാതിക്കാര്‍ പറയുന്നത് ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അണ്ഡാശയ കാന്‍സര്‍, മെസോതെലിയോമ പോലുള്ള ഗുരുതര കാന്‍സറുകള്‍ ബാധിച്ചുവെന്നാണ്. അതേസമയം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കാരണമായിട്ടില്ലെന്ന നിലപാടില്‍ കമ്പനി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.