Health
ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം: കരളിനായി കരളുറപ്പോടെ
നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ,ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക.
പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക.കൊഴുപ്പ് ദഹിപ്പിക്കാനും ചെറുകുടലിൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യാനും സഹായിക്കുക,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക.ആവശ്യ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക, ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുക,
വൈറ്റമിൻസിൻ്റെയും മിനറൽസിൻ്റെയും സംഭരണം , രക്തം കട്ടപിടിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉത്പാദിപ്പിക്കുക തുടങ്ങിയവ കരളിന്റെ പ്രധാന ധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യത്തിന് നാം വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. നമ്മുടെ അശ്രദ്ധകൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ വിവിധ തരം രോഗങ്ങള്‍ കരളിനെ കീഴടക്കിയേക്കാം.
അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ്, അണുബാധ, ചില മരുന്നുകള്‍, വിഷവസ്തുക്കള്‍ ശരീരത്തിനകത്തെത്തുക, അമിതവണ്ണം, കാന്‍സര്‍ തുടങ്ങിയ പല കാരണങ്ങള്‍ കരളിനെ രോഗാതുരമാക്കും. പ്രാഥമിക ലക്ഷണങ്ങള്‍ വളരെ കുറവായതുകൊണ്ട് തന്നെ അസുഖം ഗുരുതരമായ ശേഷം മാത്രമാണ് ലക്ഷണങ്ങൾ പുറത്ത് കാണാറുള്ളത്. ഇത് കരള്‍ രോഗങ്ങൾക്കുള്ള ചികിത്സകൾ സങ്കീര്‍ണ്ണമാക്കുന്നതിന് പ്രധാന കാരണമാകുന്നു. കൃത്യമായ ഇടവേളകളിൽ നടത്തുന്ന ആരോഗ്യ പരിശോധനകൾ ഇത്തരം രോഗത്തെ മുൻകൂട്ടി കണ്ട് ചികിത്സ തേടാൻ സഹായിക്കും.
കരളിൻ്റെ അസുഖങ്ങൾക്ക് പ്രാധാന കാരണങ്ങളിൽ ഒന്ന് മാലിന ജലത്തിലൂടെയുള്ള സമ്പർക്കമാണ്. ഇന്ന് വളരെക്കൂടുതൽ ആളുകൾക്കും പെട്ടന്നുള്ള കരൾ രോഗം വരുന്നത് മഞ്ഞപ്പിത്തം മൂലമാണ്. സുരക്ഷിതമല്ലാത്ത രക്ത ദാനം/ലൈംഗിക ബന്ധത്തിലൂടെയും, ജിവിത ശൈലിയിലെ നിയന്ത്രണമില്ലാത്തതും,ഡോക്ടർമാരുടെ നിർദ്ദേശം തേടാതെയുള്ള മരുന്നുകളുടെയും ഫുഡ് സപ്ലിമെൻ്റുകളുടെയും അമിതമായ ഉപയോഗവും കരൾ രോഗങ്ങൾ കൂടിവരുന്നതിന് കരണമാവുന്നുണ്ട്.
കരൾരോഗത്തിൻ്റെ ചില ലക്ഷണങ്ങളെ മനസ്സിലാക്കാം..
കണ്ണിലോ തൊലിപ്പുറത്തോ മഞ്ഞ നിറം കാണുന്നത് കരളിന്റെ പ്രവര്‍ത്തനം മോശമാകുന്നതിന്റെ ലക്ഷണമാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മറ്റൊരു ലക്ഷണമാണ്. ചര്‍മ്മത്തില്‍ ചുണങ്ങോ അതുപോലുള്ള പൊതുവായി ചൊറിച്ചിലിന് കാരണമാകുന്ന ലക്ഷണങ്ങളോട് കൂടിയതോ, ലക്ഷണങ്ങൾ ഇല്ലാതെയോയുള്ള ചൊറിച്ചില്‍, വയറ് വീര്‍ക്കുക, പൊക്കിള്‍ പുറത്തേക്ക് തള്ളി നില്‍ക്കുക എന്നിവ ചിലപ്പോള്‍ കരള്‍ രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ചിലരില്‍ കാലില്‍ നീര് പ്രത്യക്ഷപ്പെടുന്നതും കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ഭാഗമായിട്ടാവാന്‍ സാധ്യതയുണ്ട്. മൂത്രത്തിന്റെയും മലത്തിന്റെയും നിറ വ്യത്യാസവും പ്രത്യേകം ശ്രദ്ധിക്കണം.
കരള്‍ രോഗബാധിതരില്‍ മൂത്രത്തിന്റെ നിറം ഇരുണ്ടതും, മലം തവിട്ട് നിറത്തിലുമായി കാണപ്പെടാറുണ്ട്. ശ്രദ്ധക്കുറവ്, ക്ഷീണം, നീണ്ടുനില്‍ക്കുന്ന ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഛര്‍ദ്ദിയിലോ മലത്തിലോ രക്തത്തിന്റെ അംശം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും പെട്ടെന്ന് ചികിത്സ തേടുകയുംവേണം. ശരീരത്തില്‍ കാരണമില്ലാതെ ചില ഭാഗങ്ങളില്‍ തൊലിപ്പുറത്ത് രക്തം കട്ടപിടിച്ചത് പോലെയോ ചതവ് പോലെയോ കാണപ്പെടുന്നതും, മുറിവോ മൂക്കില്‍ നിന്ന് രക്തസ്രാവമോ ഉണ്ടായാല്‍ അത് ദീര്‍ഘനേരം നിലനില്‍ക്കുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. വയറില്‍ ദ്രാവകം അടിഞ്ഞ് കൂടുക, അടിവയറിലെ വേദന എന്നിവയും കരള്‍ രോഗങ്ങളുടെ ഭാഗമായി കാണപ്പെടാറുണ്ട്.
ചികിത്സ
കരളിനെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ചികിത്സാ രീതികളാണ് നിശ്ചയിക്കപ്പെടുന്നത്. രോഗം, രോഗത്തിന്റെ സ്റ്റേജ്, തീവ്രത എന്നിവയെ അടിസ്ഥാനമാക്കി ചികിത്സാ ക്രമത്തിലും വ്യത്യാസമുണ്ടാകും. ചില അസുഖങ്ങള്‍ക്ക് ജീവിത ശൈലീ ക്രമീകരണമാണ് പ്രാഥമികമായി നിര്‍ദ്ദേശിക്കപ്പെടുന്നത്. വ്യായാമം ശീലമാക്കുവാനും, ഭക്ഷണ ശീലത്തില്‍ ക്രമീകരണം നടത്തുവാനും, അമിതവണ്ണം കുറയ്ക്കുവാനുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കാറുണ്ട്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ജീവിത ശൈലി ക്രമീകരണം കൊണ്ട് മാത്രം കാര്യമുണ്ടാകില്ല. വൈറല്‍ രോഗങ്ങള്‍,പാരമ്പര്യ രോഗങ്ങള്‍ തുടങ്ങിയവയ്ക്കും മറ്റ് രോഗാവസ്ഥകള്‍ക്കുമെല്ലാം ആദ്യ ഘട്ടങ്ങളിലാണെങ്കില്‍ മരുന്നുപയോഗിച്ചുള്ള ചികിത്സ നിര്‍ദ്ദേശിക്കപ്പെടും. ഏറെക്കുറെ രോഗാവസ്ഥകളെല്ലാം മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ തന്നെ നിയന്ത്രിക്കുവാന്‍ സാധിക്കും.
ഫാറ്റിലിവര്‍ പോലെയുള്ള രോഗബാധിതര്‍ക്ക് നേരത്തെ പറഞ്ഞത് പോലെ ജീവിതശൈലി മാറ്റം, മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുക, ഭക്ഷണക്രമീകരണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഒപ്പം ആവശ്യമായ മരുന്ന് ഉപയോഗിച്ചുള്ളചികിത്സയും നല്‍കപ്പെടും. സങ്കീര്‍ണ്ണമായി മാറുന്ന ഘട്ടങ്ങളില്‍ ചിലര്‍ക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, റേഡിയേഷന്‍, എംബൊളൈസേഷന്‍ തുടങ്ങിയ ചികിത്സാ രീതികളും ആവശ്യമായി വന്നേക്കാം.
രോഗപ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മദ്യത്തിന്റെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. മരുന്നുകള്‍ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക, ആവശ്യമായ മരുന്ന് ആവശ്യമായ അളവില്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രം കഴിക്കുക. സിറിഞ്ചുകളും മറ്റും പുനരുപയോഗിക്കരുത് ഹെപ്പറ്റൈറ്റിസ് വാക്സിന്‍ സ്വീകരിക്കുക, ഹെപ്പറ്റൈറ്റിസ് വൈറസ് പടരാനുള്ള സാധ്യത ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗികബന്ധം മാത്രം തുടരുക. ആരോഗ്യപൂര്‍ണ്ണമായ ജീവിത ശൈലി പിന്‍തുടരുക, നാര് അടങ്ങിയ ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക, മലിന ജലവുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതും കരള്‍ രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികില്‍സിക്കാന്‍ സഹായിക്കും.
തയ്യാറാക്കിയത്:
ഡോ.അനീഷ് കുമാർ
സീനിയർ കൺസൾടൻ്റ് & ഗാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ – കോഴിക്കോട്
Health
‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.
Health
വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു
ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.
ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.
നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.
ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.
Health
‘അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ തറയിൽ കിടത്തുന്നത് പ്രാകൃതം’ വേണുവിന്‍റെ മരണത്തിൽ വിമർശനവുമായി ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു.
വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.
കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി? നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.
‘രോഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1986 കളിൽ നിന്നും ഇപ്പോഴും വ്യത്യാസമില്ല. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.’ ഡോക്ടർ കൂട്ടിച്ചേർത്തു.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
india4 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

