News
‘എങ്ങനെയെങ്കിലും വീട്ടില്‍ പോയാല്‍ മതി’; വിമാനയാത്രാ വിലക്ക്: വിന്‍ഡീസ് ടീം ഇന്ത്യയില്‍ കുടുങ്ങി
ഇറാനിലെ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും കാരണം ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് തിരിച്ചടിയായത്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വ്യോമപാതകളില്‍ നിയന്ത്രണം വന്നതോടെ ഇന്ത്യയില്‍ കുടുങ്ങി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം. ഇറാനിലെ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും കാരണം ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് തിരിച്ചടിയായത്.
ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന താരങ്ങളാണ് യാത്രാ തിരിക്കാനാവാതെ വലയുന്നത്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കാരണം പല വിമാനക്കമ്പനികളും സര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് വിന്‍ഡീസ് പരിശീലകന് ഡാരന്‍ സാമി സമൂഹമാധ്യമത്തില്‍ കുറിച്ചു.
താരങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഐ.സി.സിയുമായി ചേര്‍ന്ന് മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു. താരങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് ബി.സി.സി.ഐയും വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിന് പുറമെ സിംബാബ്വെ ക്രിക്കറ്റ് ടീമും സമാനമായ സാഹചര്യത്തിലാണ് ഉള്ളത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് പരാജയപ്പെട്ടാണ് വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. നിലവിലെ അനിശ്ചിതത്വം മാറുന്നത് വരെ താരങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
News
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പാചകവാതകം പ്രതിസന്ധിയിലേക്ക്
പാചകവാതക ഉല്പാദനം നിര്‍ത്തിവച്ചതായി അറിയിക്കുന്ന,ഫോഴ്സ് മജ്യൂറിന് തുല്യമായൊരു നോട്ടീസ് ഖത്തര്‍ എനര്‍ജിയും പുറപ്പെടുവിച്ചു.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തെതുടര്‍ന്ന് ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ രാജ്യം രൂക്ഷമായ പാചകവാതക (എല്‍.എന്‍.ജി) പ്രതിസന്ധിയിലേക്ക്. ഇന്ത്യയുടെ പ്രധാന പാചകവാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍.എന്‍.ജി പാചകവാതക ഉല്പാദകരായ ഖത്തര്‍ എനര്‍ജി, ഇന്ത്യയിലെ അതിന്റെ സ്വീകര്‍ത്താക്കളായ ഗെയില്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നിവയ്ക്ക് ഫോഴ്സ് മജ്യൂര്‍ നോട്ടിസ് നല്കി.
യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ പോലുള്ള അപ്രതീക്ഷിതവും നിയന്ത്രണാതീതവുമായ സാഹചര്യങ്ങളാല്‍ കരാര്‍ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് അറിയിക്കുന്ന ഔദ്യോഗിക കത്താണ് ഫോഴ്സ് മജ്യൂര്‍ നോട്ടിസ്. ഇതു കൂടാതെ പാചകവാതക ഉല്പാദനം നിര്‍ത്തിവച്ചതായി അറിയിക്കുന്ന,ഫോഴ്സ് മജ്യൂറിന് തുല്യമായൊരു നോട്ടീസ് ഖത്തര്‍ എനര്‍ജിയും പുറപ്പെടുവിച്ചു.
ഇന്ത്യയില്‍ നിലവില്‍ കുറഞ്ഞത് ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള അസംസ്കൃത എണ്ണയും ഇന്ധന സ്റ്റോക്കും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യം എല്‍.എന്‍.ജിയുടെ കാര്യത്തില്‍ ദുര്‍ബലമാണ്. അസംസ്കൃത എണ്ണ, പെട്രോളിയം ഇന്ധനങ്ങളെ അപേക്ഷിച്ച് എല്‍.എന്‍.ജി സംഭരണം പ്രയാസകരമാണ്. അതിനാല്‍ രാജ്യത്ത് സ്റ്റോക്കും കുറവാണ്.
ഇന്ത്യ പ്രകൃതിവാതക ആവശ്യങ്ങളുടെ പകുതിയോളം നിറവേറ്റുന്നതിന് എല്‍.എന്‍.ജിയെയാണ് ആശ്രയിക്കുന്നത്, ഖത്തറില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള ഇന്ത്യയുടെ എല്‍.എന്‍.ജി ഇറക്കുമതിയുടെ പകുതിയിലധികവും ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ആഗോളതലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, വാതക ഗതാഗത പോയിന്റാണിത്. ആഗോള ലിക്വിഡ് പെട്രോളിയം ഉപഭോഗത്തിന്റെയും എല്‍.എന്‍.ജി വ്യാപാരത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഇതിലൂടെയാണ്.
ഖത്തറില്‍ നിന്ന് പ്രതിവര്‍ഷം 8.5 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാന്‍ പെട്രോനെറ്റ് എല്‍.എന്‍.ജിക്ക് ദീര്‍ഘകാല കരാറുണ്ട്. ഖത്തറിന്റെ എല്‍.എന്‍.ജി ഉല്പാദനം ഒരു ആഴ്ചയോ 10 ദിവസമോ തടസ്സപ്പെട്ടാല്‍ എല്‍.എന്‍.ജി വിതരണത്തില്‍ കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും അത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഈ സാഹചര്യത്തില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ എല്‍.എന്‍.ജി ലഭ്യമാക്കാന്‍ ഇന്ത്യന്‍ എണ്ണ, വാതക കമ്പനികള്‍ സജീവമായി അന്വേഷണം നടത്തുന്നുണ്ട്.
News
ഇറാനുമായുള്ള യുദ്ധം ഇസ്രാഈല്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും
ഇറാനുമായുള്ള യുദ്ധം സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രാഈല്‍ ധനകാര്യ മന്ത്രാലയം. നിലവിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ ഇതേപടി തുടരുകയാണെങ്കില്‍ രാജ്യത്തിന് ആഴ്ചയില്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രാഈലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി സ്കൂളുകളും കോളേജുകളും അടച്ചിട്ടതോടെ രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൂടാതെ, ഭൂരിഭാഗം സാധാരണ ജീവനക്കാരെയും സൈനിക സേവനത്തിനായി നിയോഗിച്ചത് വിവിധ മേഖലകളിലെ ഉത്പാദനം സ്തംഭിപ്പിച്ചു. അവശ്യ സേവനങ്ങളൊഴികെ ഒട്ടുമിക്ക തൊഴിലിടങ്ങളും അടഞ്ഞുകിടക്കുന്നതും രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നുണ്ട്.
നിലവിലെ ‘റെഡ്’ ലെവല്‍ നിയന്ത്രണങ്ങളില്‍ നിന്ന് മാറി കൂടുതല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന ‘ഓറഞ്ച്’ ലെവലിലേക്ക് മാറണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്താല്‍ പ്രതിവാര നഷ്ടം 1.4 ബില്യണ്‍ ഡോളറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇലാന്‍ റോം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം അദാനി ടോട്ടല്‍ ഗ്യാസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വ്യാവസായിക വാതക വില വര്‍ദ്ധിപ്പിച്ചു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവിന് കാരണമായേക്കാം. കെമിക്കല്‍, ടെക്നോളജി മേഖലകളിലെ സപ്ലൈ ചെയിന്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
kerala
ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്ലിം സംഘടന നേതാക്കള്‍
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന് പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച അമേരിക്കയുടെയും ഇസ്രാഈലിന്റെയും നടപടിയെ അപലപിച്ച് മുസ്ലിം സംഘടന നേതാക്കള്‍. ഗള്‍ഫ് രാജ്യങ്ങളെല്ലാം യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന് പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികള്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ആശങ്കാജനകമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
ഒരു കോടിയോളം ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതില്‍ ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടുനിന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തണം.- യോഗം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തില്‍ മാറ്റം വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയില്‍ യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പക്വത കാണിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സമുദായ ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ പ്രതിസന്ധികളില്‍നിന്ന് മുക്തി നേടാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിനിയോഗിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ആര്.വി കുട്ടിഹസ്സന് ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈന് മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്മാന്, പി.എന്‍ അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, എ. നജീബ് മൗലവി, നദീര്‍ മൗലവി കൊല്ലം, ഡോ. ഫസല്‍ ഗഫൂര്‍, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, കമാല്‍ വരദൂര്‍, എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു.
-
News2 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News2 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News2 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala2 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News1 day agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News1 day agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
Health2 days agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
Sports1 day agoടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

