Connect with us

News

അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ കരയുന്ന നീതി

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയില്‍ വാദമുഖങ്ങളുമായി എത്തുമ്പോള്‍ അത് വെറുമൊരു രാഷ്ട്രീയ നിയമയുദ്ധം മാത്രമല്ല മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.

Published

on

ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ അസാധാരണമായ ഒരു ഏടിനാണ് ഇന്നലെ സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയില്‍ വാദമുഖങ്ങളുമായി എത്തുമ്പോള്‍ അത് വെറുമൊരു രാഷ്ട്രീയ നിയമയുദ്ധം മാത്രമല്ല മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഈ നീക്കം അധികാരത്തോടുള്ള വെല്ലുവിളിയല്ല, തങ്ങളെ തിരഞ്ഞെടുത്ത ജനതയുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള ജനനേതാവിന്റെ നിശ്ചയദാര്‍ഢ്യമാണ്. പദവിയിലിരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ഹര്‍ജിയില്‍ വാദിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി വാങ്ങുന്നതും നേരിട്ട് വാദമുഖങ്ങള്‍ നിരത്തുന്നതും ഇതാദ്യമായാണ്.

കോടതിയില്‍ ഹാജരാകാന്‍ അവര്‍ പ്രത്യേക അപേക്ഷ (interlocutory application) നല്‍കുകയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അതിന് അനുമതി നല്‍കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കലിലെ (എസ്.ഐ.ആര്‍) അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ കോടതിയിലെത്തിയത്. ബംഗാളിലെ ദരിദ്രരായ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനാണ് താന്‍ എത്തിയതെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ജനാധിപത്യത്തിന്റെ നിഷ്പക്ഷമായ കാവലാളാകേണ്ട ഒന്നാണ്.

എന്നാല്‍ സമിപകാലത്തായി ഈ സ്ഥാപനത്തിന്റെ സുതാര്യതയും തീരുമാനങ്ങളും വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എസ്.ഐ.ആര്‍ (special identification process) പോലുള്ള സാങ്കേതിക നടപടികളുടെ പേരില്‍ പാവപ്പെട്ട പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നു എന്ന പരാതി അതീവ ഗൗരവകരമാണ്. ഒരു പൗരന്റെ ഏറ്റവും വലിയ ആയുധമായ ‘വോട്ട്’ ഇല്ലാതാക്കുന്നത് അവരെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് പുറന്തള്ളുന്നതിന് തുല്യമാണ്.

ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവ എന്ന നിലയില്‍ മമത ബാനര്‍ജി സ്വീകരിച്ച ഈ നിലപാട് ശ്രദ്ധേയമാകുന്നത് പല കാരണങ്ങളാലാണ്. ജനപക്ഷ നിലപാടാണ് മമത സ്വീകരിച്ചത്. സാങ്കേതികത്വത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാധാരണക്കാരന്റെ ശബ്ദമായി മുഖ്യമന്ത്രി മാറി. ഫെഡറലിസത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ നീക്കം.

കേന്ദ്ര ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശവും ആശങ്കയും പരമോന്നത കോടതിയില്‍ നേരിട്ട് അറിയിച്ചു. കേവലം അഭിഭാഷകര്‍ക്ക് വിട്ടുനല്‍കുന്നതിന് പകരം നേ രിട്ട് കോടതിയിലെത്തി വാദിക്കുന്നത് വിഷയത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് വാദത്തിനിടെ മമത ഉയര്‍ത്തിയത്.

വോട്ടര്‍മാരുടെ പ്രയാസങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. 100 ലധികം പേര്‍ എസ്.ഐ.ആറിനെതുടര്‍ന്ന് മരിച്ചെ ന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്റെ അഭ്യര്‍ഥനകളെല്ലാം അവഗണിച്ചെന്നും അവര്‍ ആരോപിച്ചു. ഞങ്ങള്‍ക്ക് എവിടെയും നീതി ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി (എസ്.ഐ. ആര്‍) ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ഞാന്‍ ആറു തവണ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

പക്ഷേ, ഇപ്പോഴും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു. നീതി അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ കരയുകയാണെ ന്നും ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെ ന്നും മമത തുടര്‍ന്നു. വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതിക്ക് മമത നന്ദി പറഞ്ഞു. അഭിഭാഷകയായി ജീവിതം തുടങ്ങിയ മമത കോടതിയില്‍ വാദിക്കുന്നത് നാലര പതിറ്റാണ്ടിനു ശേഷമാണ്. കൊല്‍ക്കത്ത സര്‍വകലാശാലക്ക് കീ ഴിലുള്ള ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളജില്‍ നിന്നാണ് നിയമ ബിരുദം നേടിയത് അരനൂറ്റാണ്ട് മുമ്പാണ്.

നിയമ ബിരുദം നേടിയ ശേഷം അവര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തിരുന്നു. പിന്നീട് അവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായി മാറുകയും ചെയ്തതോടെയാണ് അഭിഭാഷക ജോലി അവസാനിപ്പിച്ചത്. മമത യുടെ ഹര്‍ജി ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും ഉറപ്പുനല്‍കി.

മമതയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു.ജനാധിപത്യത്തില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്. തിര ഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകള്‍ തിരുത്തപ്പെടേണ്ടത് ഒരു രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. മമത ബാനര്‍ജിയുടെ ഈ നിയമപോരാട്ടം കേവലം ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് ഓരോ ഇന്ത്യ ക്കാരന്റെയും വോട്ടവകാശം പവിത്രമായി സൂക്ഷിക്കപ്പെട ണം എന്ന വലിയ സന്ദേശമാണ് നല്‍കുന്നത്. സുപ്രീം കോടതിയുടെ ഇടപെടല്‍ ഈ വിഷയത്തില്‍ നീതിയുക്തമായ ഒരു പരിഹാരം നല്‍കുമെന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇന്ത്യയില്‍ തങ്ങളുടെ തൊഴിലാളികള്‍ക്കായി എഡ്യുക്കേഷന്‍ ഹബ് ആരംഭിച്ച് ആപ്പിള്‍

തൊഴിലാളികളുടെ സാങ്കേതിക കഴിവുകളും കരിയര്‍ വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.

Published

on

By

തങ്ങളുടെ വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ആപ്പിള്‍ ഇന്ത്യയില്‍ പുതിയ എഡ്യുക്കേഷന്‍ ഹബ് ആരംഭിച്ചു. തൊഴിലാളികളുടെ സാങ്കേതിക കഴിവുകളും കരിയര്‍ വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.

ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ച എഡ്യുക്കേഷന്‍ ഹബ് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനുമായി (ങഅഒഋ) സഹകരിച്ചാണ് നടപ്പാക്കുന്നത്. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയില്‍ വലിയൊരു പങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇന്ത്യയെ പദ്ധതിയുടെ പ്രധാന കേന്ദ്രമായി തിരഞ്ഞെടുത്തതെന്ന് കമ്പനി വ്യക്തമാക്കി.

ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സാങ്കേതിക വൈദഗ്ധ്യം നേടാനും, തൊഴില്‍ രംഗത്തെ മാറ്റങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും തൊഴിലാളികളെ സഹായിക്കുന്ന രീതിയിലാണ് ഹബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകള്‍ പഠിക്കാനും, ഡിജിറ്റല്‍ സാക്ഷരത മെച്ചപ്പെടുത്താനും, ഉല്‍പാദന രംഗത്തെ പുതിയ മാറ്റങ്ങള്‍ മനസ്സിലാക്കാനും ഈ സംരംഭം സഹായകരമാകുമെന്ന് ആപ്പിള്‍ അറിയിച്ചു.

2026 മാര്‍ച്ച് മുതല്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുമെന്നും, ഡിജിറ്റല്‍ സാക്ഷരത, സ്വിഫ്റ്റ് കോഡിംഗ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം നേടിയ അധ്യാപകരില്‍ നിന്ന് പരിശീലകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് പരിശീലനം ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. സ്വിഫ്റ്റ് കോഡിംഗ്, റോബോട്ടിക്സ്, ഓട്ടോമേഷന്‍ ടെക്നോളജി, സ്മാര്‍ട്ട് മാനുഫാക്ചറിംഗ്, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ പ്രധാന മേഖലകളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്തുടനീളമുള്ള വിതരണ ജീവനക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാകും.

ഇന്ത്യയിലെ തൊഴിലാളികള്‍ക്കായി സാങ്കേതിക പരിശീലനം വികസിപ്പിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതില്‍ കമ്പനി അതീവ ആവേശത്തിലാണെന്ന് ആപ്പിളിലെ എന്‍വിറോണ്‍മെന്റ്, സപ്ലൈ ചെയിന്‍ ഇന്നൊവേഷന്‍ വൈസ് പ്രസിഡന്റ് സാറാ ചാന്‍ഡലര്‍ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് പുതിയ കഴിവുകള്‍ നേടാനും, പുതിയ തൊഴില്‍ അവസരങ്ങളെക്കുറിച്ച് അറിവ് നേടാനും ഈ പദ്ധതി സഹായകരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

News

ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു; ആര്‍മി ടവറിലെ ഏക താമസക്കാരന് വാടക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

അപകടാവസ്ഥയിലായ കൊച്ചിയിലെ ആർമി ടവറിലെ അവസാന താമസക്കാരനായ സിബി ജോർജിന് വാടകയും വീട് മാറ്റ ചെലവും നൽകാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം.

Published

on

By

കൊച്ചി: അതീവ അപകടാവസ്ഥയിലായ ആര്‍മി ടവറില്‍ ഒറ്റയ്ക്കായി നീതി തേടിയ റിട്ട. കേണല്‍ സിബി ജോര്‍ജിന്റെ നിയമപോരാട്ടം ഫലം കണ്ടു. വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ആര്‍മി ടവറിലെ നിലവിലെ ഏക താമസക്കാരനായ അദ്ദേഹത്തിന് വാടകയും വീട് മാറ്റ ചെലവും നല്‍കാന്‍ ജില്ലാ കളക്ടര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ (എഡബ്ല്യുഎച്ച്ഒ) നിര്‍മിച്ച് ഏഴ് വര്‍ഷം മുന്‍പ് കൈമാറിയ സി ടവര്‍ അതീവ ദുര്‍ബലാവസ്ഥയിലാണെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടം അടിയന്തരമായി ഒഴിപ്പിക്കണമെന്ന ഉത്തരവുണ്ടായിട്ടും സിബി ജോര്‍ജും കുടുംബവും മാത്രമാണ് നിലവില്‍ ടവറിലെ താമസം. മുന്‍പ് എല്ലാ ഉടമകള്‍ക്കും ആറ് മാസത്തേക്ക് മാസം 35,000 രൂപ വീതം വാടകയും 30,000 രൂപ വീട് മാറാനുള്ള ചെലവും നല്‍കണമെന്ന് സെപ്റ്റംബര്‍ 10ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിന് പിന്നാലെ സിബി ജോര്‍ജിന് മൂന്ന് മാസത്തെ വാടക മാത്രമാണ് കൈമാറിയത്. ഇനി നല്‍കാനുള്ള മൂന്ന് മാസത്തെ വാടകയും വീട് മാറ്റ ചെലവും രണ്ട് ആഴ്ചയ്ക്കകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. നിര്‍ദേശം പാലിക്കാത്ത പക്ഷം ജില്ലാ കളക്ടര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് കെ. നടരാജനും ജസ്റ്റിസ് ജോണ്‍സണ്‍ ജോണും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണെന്നും, ടവറുകള്‍ ഒഴിപ്പിച്ച് പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കൈമാറാനുള്ള ചുമതല ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും എഡബ്ല്യുഎച്ച്ഒ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Continue Reading

News

റോയ് സിജെയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്; ‘ശവശരീരത്തെപ്പോലും വെറുതെ വിടാത്ത കഴുകന്മാരെപ്പോലെ ചില യൂട്യൂബേഴ്സ്

നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസ്സങ്ങളുമില്ലെന്നും, ഗ്രൂപ്പ് ശക്തമായി മുന്നോട്ട് പോകുമെന്നും ടി എ ജോസഫ് വ്യക്തമാക്കി

Published

on

By

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ചെയര്‍മാനെയും സ്ഥാപനത്തെയും ലക്ഷ്യമാക്കി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പറഞ്ഞു. റോയ് സിജെയുടെ മരണത്തെ കുറിച്ച് ചില യൂട്യൂബര്‍മാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും, അവയ്ക്ക് തെളിവ് ഹാജരാക്കാന്‍ അവര്‍ തയ്യാറാകണമെന്ന് വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലോ സിബിഐയിലോ ജോലി ചെയ്യുന്നവരെ പോലെ അത്യധികം ആധികാരികതയുള്ളവരെന്ന നിലയിലാണ് ചില യൂട്യൂബേഴ്സ് റോയ് സിജെയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ടി എ ജോസഫ് വിമര്‍ശിച്ചു. മരിച്ചുപോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചിലര്‍ മാറുന്നുവെന്നും, മരിച്ച വ്യക്തിയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് എന്ത് മാനസിക സുഖമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസ്സങ്ങളുമില്ലെന്നും, ഗ്രൂപ്പ് ശക്തമായി മുന്നോട്ട് പോകുമെന്നും ടി എ ജോസഫ് വ്യക്തമാക്കി. കമ്പനിയ്ക്ക് പിന്നില്‍ തന്നെ ഇഡിയും സിബിഐയും ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പൂര്‍ണമായും അവാസ്തവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജവാര്‍ത്തകള്‍ നിക്ഷേപകരിലും ഉപഭോക്താക്കളിലും ആശങ്ക സൃഷ്ടിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് രംഗത്തെത്തിയത്. വ്യാജപ്രചാരണങ്ങള്‍ക്കെതിരായ വിശദീകരണ വീഡിയോ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എംഡി ടി എ ജോസഫ് പങ്കുവച്ചിരിക്കുന്നത്.

 

Continue Reading

Trending