Video Stories

ഗവര്‍ണറെ വിമര്‍ശിച്ച് ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ

By chandrika

May 16, 2018

 

ബംഗളൂരു: ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടിയെ വിമര്‍ശിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജിയും കര്‍ണാടക മുന്‍ ലോകായുക്തയുമായ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ. നിയമസഭ വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു എം.എല്‍.എക്ക് നൂറു കോടി രൂപ നല്‍കി ബി.ജെ.പി ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് അരങ്ങേറുന്നത്. ഇതിനോട് ഒരിക്കലും യോജിക്കാനാവില്ല. ഗവര്‍ണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കണം. നിയമസഭക്ക് പുറത്തല്ല, അകത്താണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്. അവകാശവാദമുന്നയിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കണം-മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ജസ്റ്റിസ് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു. ഖനി അഴിമതിയിലൂടെ ബി.എസ് യെദ്യൂരപ്പയും റെഡ്ഡി സഹോദരങ്ങളും കോടികള്‍ സമ്പാദിച്ചതായി കണ്ടെത്തിയത് ലോകായുക്തയായ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയായിരുന്നു.