Video Stories
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് ‘അണ്‍ഹാപ്പി’യാവാനുള്ള കാരണമുള്ളതിനാല്‍: കാനം രാജേന്ദ്രന്
അശ്റഫ് തൂണേരി
ദോഹ: ഇടതുമുന്നണി യോഗ തീരുമാനത്തില്‍ ‘താന്‍ ഹാപ്പിയാണ്’ എന്ന് പറഞ്ഞത് നവംബര്‍ പന്ത്രണ്ടാം തീയ്യതിയാണെന്നും ഞങ്ങള്‍ നടപടി സ്വീകരിച്ചത് പതിനഞ്ചാം തീയ്യതിയാണെന്നും അതിനിടയില്‍ അണ്‍ഹാപ്പിയാവാനുള്ള എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടാവുമെന്ന് ധരിച്ചാല്‍ മതിയെന്നും സി പി എമ്മിന് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം ദോഹ ഹൊറൈസണ്‍ മാന്വര് ഹോട്ടലില്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ഇടതുമുന്നണി യോഗത്തിനു ശേഷം കാനം രാജേന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് താന്‍ ഹാപ്പിയാണ് എന്ന് പറഞ്ഞിട്ടും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ശരിയല്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശേഷം സംഭവിച്ച കാര്യങ്ങളും കാര്യങ്ങളും പരിശോധിക്കണം. ഇടതു യോഗത്തില്‍ ഞങ്ങളെടുത്ത ധാരണയുണ്ട്. എല്‍ ഡി എഫ് കണ്‍വീനറെ അത് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതു മുന്നണി യോഗം കഴിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ‘ഹാപ്പിയാണോ’ ഹാപ്പിയാണെന്ന് സ്വാഭാവികമായും ഞാന്‍ മറുപടി പറഞ്ഞു. പിന്നെ ദു:ഖമുണ്ടെന്നാണോ പറയേണ്ടത്.
സി.പി.ഐയുടെ കേരളത്തിലെടുക്കുന്ന തീരുമാനങ്ങളുടെ തീരുമാനം പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണ്. ഞങ്ങള്‍ തീരുമാനമെടുത്തതിന് ടൈം ഒരു ഫാക്ടറാണ്. തൊട്ടടുത്ത ദിവസമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഒരു വിധിന്യായം പുറത്തുവരുന്നത്. സര്‍ക്കാറിനെതിരെ കേസ് കൊടുത്ത മന്ത്രിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നും കേസ് കൊടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി കണ്ടെത്തുകയാണ്. കോടതി പ്രസ്താവം പുറത്തുവന്നപ്പോള്‍ അതേമന്ത്രി പറഞ്ഞത് താന്‍ സുപ്രീംകോടതിയില്‍ പോവുമെന്നാണ്. ഇതെല്ലാം താന്‍ ഹാപ്പിയാണെന്ന് പറഞ്ഞതിന് ശേഷം രണ്ടു ദിവസങ്ങള്‍ കഴിഞ്ഞുണ്ടായ സംഭവങ്ങളാണ്.
ഹൈക്കോടതി വിധി വന്ന ശേഷവും അദ്ദേഹത്തെ പട്ടും വളയും നല്കി മന്ത്രിസഭാ യോഗത്തില്‍ സ്വീകരിച്ചതിനെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഞങ്ങള്‍ക്ക് രണ്ടു വഴി സ്വീകരിക്കാമായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ഇറങ്ങിപ്പോരുക. അല്ലെങ്കില്‍ പങ്കെടുക്കാതിരിക്കുക. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരിക്കുക എന്നതാണ് കുറച്ചുകൂടി നിശ്ശബ്ദമായ പ്രതിഷേധമെന്ന് സി പി ഐ തീരുമാനിക്കുകയായിരുന്നു. അത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ട്. ഭരണഘടനാ വിരുദ്ധമായി നടപടി സ്വീകരിച്ച മന്ത്രിയെ അവിടെ ഇരുത്തണമോ എന്നും അദ്ദേഹം കോടതിയില്‍ പോയത് ഭരണഘടനാ വിരുദ്ധമാണോ അപക്വമാണോ എന്നും അവരാണ് മറുപടി പറയേണ്ടത്.
മൂന്നാര്‍ വിഷയത്തില്‍ നിയമം അനുസരിച്ച് മുന്നോട്ടുപോവണമെന്നാണ് സി പി ഐയുടെ നിലപാട്. ഇപ്പോഴുള്ള സബ്കളക്ടര്‍ക്കെതിരെയും ചിലര്‍ പരാതി ഉന്നയിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ‘സബ്കളക്ടര്‍ പദവി അബോളിഷ് ചെയ്യാനാവുമോ’ എന്ന് കാനം തിരിച്ചുചോദിച്ചു. മുമ്പിരുന്ന കലക്ടറും ശരിയല്ലെന്നായിരുന്നു അവര്‍ (സി പി എം) പറഞ്ഞുകൊണ്ടിരുന്നത്. സര്‍ക്കാറുദ്യോഗസ്ഥരെല്ലാം സ്വന്തം പാര്‍ട്ടിക്കാരാവാണമെന്ന ധാരണ ശരിയല്ല. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്നോ ഇല്ലയോ എന്നതാണ് വിഷയം. ഉദ്യോഗസ്ഥന് സംഘടനയോ രാഷ്ട്രീയമോ ഇല്ല. മുമ്പുള്ള കളക്ടറെ മാറ്റിയപ്പോള്‍ ലോകം അവസാനിച്ചിരിക്കുന്നുവെന്നും എല്ലാ ഒഴിപ്പിക്കലും നിര്‍ത്തിയെന്നുമല്ലേ നിങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞത്?. ഇപ്പോള്‍ എന്താണ് ഇദ്ദേഹത്തെക്കുറിച്ചും പരാതിയുയരുന്നത്. അദ്ദേഹം നിയമം നടപ്പിലാക്കുന്നു. സര്‍ക്കാരിന്റെ പോളിസി നടപ്പിലാക്കുന്നു. അതുകൊണ്ടായിരിക്കാം.
ഉദ്യോഗസ്ഥന് എന്ന വ്യക്തിയല്ല പ്രധാനം. നിലപാടുകളാണെന്നും കാനം എടുത്തുപറഞ്ഞു.
ഞങ്ങള്‍ മൂന്നാറില്‍ സി പി എം ഉള്‍പ്പെടെ നടത്തുന്ന സമരത്തിനില്ല. ഞാന്‍ ജനജാഗ്രതയാ യാത്രയുമായി ഇടുക്കിയില്‍ ചെല്ലുന്നതിന് ഒരു ദിവസം അവിടെ ഒരു ഹര്‍ത്താലുണ്ടായിരുന്നു. പത്തു ചെയിന്‍ മേഖലയില്‍ ഏഴു ചെയിന്‍ ഭൂമി പതിച്ചുകൊടുക്കാം എന്ന നിലപാടുമായി ബന്ധപ്പെട്ട് 3 ചെയിന്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ആ ഭൂപ്രദേശത്താണ് കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. അന്നത്തെ ഹര്‍ത്താലില്‍ നിന്ന് സി പി എം ഒഴിഞ്ഞു നിന്നു. ആര്‍ക്കും സമരം നടത്താനുള്ളതും വിട്ടുനില്‍ക്കാനുമുള്ള അവകാശമുണ്ട്. സമരം പ്രതിഷേധമായി തുടരുമെങ്കിലും പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ. കൈയ്യേറ്റക്കാര്‍ക്കെതിരെയുള്ള നടപടിയുമായി മുന്നോട്ടുപോവും. നിയമസഭയില്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ആവര്‍ത്തിച്ചു ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം വിശദീകരിച്ചു.
സി പി എം കൈയ്യേറ്റക്കാരുടെ കൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടി പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയെന്നത് ഇടതുനയമല്ലമല്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് സി പി ഐ നിലപാടെന്നും ഗെയില്‍ സമരം അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെക്കുറിച്ച് അദ്ദേഹം മറുപടി പറഞ്ഞു. ജനകീയ സമരങ്ങള്‍ ആരു നടത്തുന്നതിനും ഒരിക്കലും എതിരുനില്‍ക്കില്ലെന്നും കാനം നിലപാടു വ്യക്തമാക്കി.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days agoമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

