Connect with us

india

മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്ത് നടി രാഗിണിയുടെ തട്ടിപ്പ് ; സാംമ്പിള്‍ നല്‍കാതെ സഞ്ജന

രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതല്‍ ബന്ധങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്

Published

on

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ.സി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോഴാണ് സംഭവം. ഇത് ഡോക്ടര്‍മാര്‍ കൈയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. രാഗിണിയുടെ പ്രവര്‍ത്തി വളരെ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതല്‍ ബന്ധങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് നടി സഞ്ജന ഗല്‍റാണിയെയും പോലീസ് അറസ്റ്റ് ചെയ്തത്. രാഗിണിയെപ്പോലെ തന്നെ സഞ്ജനയും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തപരിശോധനയ്ക്ക് സഞ്ജന വിസമ്മതിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കിയിരുന്നു.

താന്‍ നിരപരാധിയാണെന്നും പോലീസില്‍ വിശ്വാസമില്ലെന്നും സഞ്ജന പറഞ്ഞു. ”നിങ്ങള്‍ എന്തിനാണ് എന്നെ അറസ്റ്റുചെയ്തത്. എന്നെ ബലിയാടാക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളില്‍ വിശ്വാസമില്ല. പരിശോധനയ്ക്ക് സമ്മതം നല്‍കാതിരിക്കാനുള്ള ഭരണഘടന അവകാശം എനിക്കുണ്ട്. ഇക്കാര്യം അഭിഭാഷകനും അറിയിച്ചിട്ടുണ്ട്” അവര്‍ പറഞ്ഞു. സഞ്ജന പോലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവര്‍ പിന്നീട് അനുമതി നല്‍കിയത്. ശാസ്ത്രീയതെളിവെടുപ്പിന്റെ ഭാഗമായാണ് പരിശോധനയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി. രക്തസാമ്പിള്‍ എടുക്കുന്നതിനെയാണ് നടി എതിര്‍ത്തത്.

india

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയമനിര്‍മ്മാണ സാധ്യത പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.

Published

on

ചെന്നൈ; 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.

ഇന്റര്‍നെറ്റിലൂടെ കുട്ടികള്‍ക്ക് അശ്ലീല ഉള്ളടക്കങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ജസ്റ്റിസുമാരായ ജി. ജയചന്ദ്രന്‍, കെ.കെ. രാമകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഓസ്ട്രേലിയയ്ക്ക് സമാനമായ നിയമം ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അത്തരമൊരു നിയമം നിലവില്‍ വരുന്നതുവരെ ബന്ധപ്പെട്ട അധികാരികള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും, ഈ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഡിസംബര്‍ 10നാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് ഓസ്ട്രേലിയ നിയമം പാസാക്കിയത്.

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് എസ്. വിജയകുമാറാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് അതിവേഗം എത്തുന്ന സാഹചര്യമുണ്ടെന്നും, അത് തടയുന്നതിനായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പാരന്റല്‍ വിന്‍ഡോ സംവിധാനം ഒരുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ഓസ്ട്രേലിയ നിരോധിച്ചതുപോലെ ഇന്ത്യയും സമാന നിയമം കൊണ്ടുവരണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

മൈസൂരു കൊട്ടാരത്തിന് സമീപം സ്ഫോടനം: മരണം മൂന്നായി, അന്വേഷണം ഊർജിതം

സംഭവസ്ഥലത്ത് തന്നെ മരിച്ച യു.പി സ്വദേശിയായ ബലൂൺ വിൽപനക്കാരൻ സലിം (40) കൂടാതെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.

Published

on

മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സംഭവസ്ഥലത്ത് തന്നെ മരിച്ച യു.പി സ്വദേശിയായ ബലൂൺ വിൽപനക്കാരൻ സലിം (40) കൂടാതെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.

ബലൂൺ നിറയ്ക്കാൻ ഉപയോഗിച്ച ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക വിശദീകരണം. എന്നാൽ മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്‌.സി. മഹാദേവപ്പ ഇത് തിരുത്തി. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം നിർമിച്ചതെന്നും, ഹീലിയം അല്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിന്റെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം, എൻ‌.ഐ‌.എ സംഘം സംഭവസ്ഥലം സന്ദർശിക്കുകയും സിറ്റി പൊലീസിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ സിറ്റി പൊലീസും എൻ‌.ഐ‌.എയും ചോദ്യം ചെയ്യുകയാണ്.

മന്ത്രി മഹാദേവപ്പ, മൈസൂരു ജില്ലാ കലക്ടർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, പൊലീസ് കമ്മീഷണർ സീമ കലട്കർ എന്നിവർ കെ.ആർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

“ഇത് അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ അപകടമാണ്. സലീം ഒരു സീസണൽ ബിസിനസുകാരനായിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഗ്യാസ് ഉണ്ടാക്കിയതാണ്. അത് ഹീലിയമായിരുന്നെങ്കിൽ സംഭവം കൂടുതൽ ഗുരുതരമാകുമായിരുന്നു. നഗരത്തിലെ ലോഡ്ജിൽ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നവർ കുടുംബാംഗങ്ങളാണ്,” മന്ത്രി പറഞ്ഞു.

എൻ‌.ഐ‌.എ വിവരശേഖരണം നടത്തുന്നതിനെക്കുറിച്ച് പ്രതികരിച്ച മന്ത്രി, മൈസൂരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ ഇത്തരമൊരു സംഭവത്തിൽ എൻ‌.ഐ‌.എ സിറ്റി പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് സാധാരണ നടപടിയാണെന്നും സിറ്റി പൊലീസ് പൂർണ സഹകരണം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.

സംഭവത്തിൽ പരിക്കേറ്റ കൊൽക്കത്ത സ്വദേശി ഷാഹിന ഷാബർ (54), റെനെബെന്നൂർ സ്വദേശി കൊത്രേഷ് ബീരപ്പ ഗട്ടർ, ബന്ധുവായ വേദശ്രീ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷ്മിയുടെ ബന്ധു രഞ്ജിത വിനോദ് (30) എന്നിവർ സുഖം പ്രാപിച്ചു വരികയാണ്.

പരിക്കേറ്റവരിൽ ഒരാളായ കൊത്രേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിനെതിരെ ദേവരാജ പൊലീസ് എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്തു.

സലീം ഏകദേശം 15 ദിവസം മുൻപാണ് മൈസൂരുവിലെത്തി ലഷ്കർ മൊഹല്ലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ പ്രതിദിനം 100 രൂപ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെയും മൂന്ന് കുട്ടികളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രി 8.30ഓടെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ബലൂണുകളിൽ ഗ്യാസ് നിറച്ച് വിൽക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രകാശിതമായ മൈസൂരു കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേർ പതിവായി എത്തുന്ന സ്ഥലമാണിത്.

Continue Reading

india

ചാറ്റ് ജിപിടി ഉപയോഗിച്ച് വ്യാജ റെയില്‍വേ പാസ് നിര്‍മിച്ച് യാത്ര: യുവാവ് പിടിയില്‍

ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്.

Published

on

ചാറ്റ് ജിപിടി ഉപയോഗിച്ച് നിര്‍മിച്ച വ്യാജ റെയില്‍വേ പാസ് ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്. മുംബ്രയില്‍ നിന്ന് സിഎസ്എംടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 25ന് ബൈഗുള്ള സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നില്‍ ഓഫീസര്‍ കുനാല്‍ സവര്‍ദേക്കര്‍ നടത്തിയ പതിവ് ടിക്കറ്റ് പരിശോധനക്കിടെയാണ് സംഭവം. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന റെയില്‍വേ പാസിന്റെ ഫോട്ടോ കോപ്പിയാണ് ആദില്‍ അന്‍സാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചത്.

എന്നാല്‍, കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക ആപ്ലിക്കേഷനിലുള്ള രൂപകല്‍പ്പനയോട് പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍, ഇയാള്‍ കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ളതല്ലെന്നും, സുഹൃത്തിന്റെ സഹായത്തോടെ ചാറ്റ് ജിപിടി ഉപയോഗിച്ചാണ് വ്യാജമായി നിര്‍മിച്ചതെന്നും വ്യക്തമായി.

ഡിസംബര്‍ 24നും 25നും മുംബ്രയില്‍ നിന്ന് സിഎസ്എംടി വരെ യാത്ര ചെയ്യുന്നതിനായി 215 രൂപ മൂല്യമുള്ള വ്യാജ പാസാണ് ഇയാള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍പും ഇത്തരത്തില്‍ വ്യാജ പാസ് ഉപയോഗിച്ച് യാത്ര നടത്തിയിട്ടുണ്ടെന്ന സംശയവും അന്വേഷണസംഘം ഉയര്‍ത്തിയിട്ടുണ്ട്.

ടിക്കറ്റ് പരിശോധിച്ച കുനാല്‍ സവര്‍ദേക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. വഞ്ചന, തട്ടിപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ടിക്കറ്റ് ഉപയോഗിച്ച് ഇയാള്‍ എത്രകാലമായി യാത്ര ചെയ്തുവെന്നത് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

 

Continue Reading

Trending