kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് തിരിച്ചടി; അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ജാമ്യാപേക്ഷ തള്ളി

By webdesk13

October 27, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന് തിരിച്ചടി. അരവിന്ദാക്ഷന്റെയും നാലാംപ്രതി സി.കെ ജില്‍സിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി.

കരുവന്നൂര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച എറണാകുളം പിഎംഎല്‍എ കോടതി വിധി സി.പി.എമ്മിനും തിരിച്ചടിയാണ്. ഇഡിയുടെ അന്വേഷണവും അറസ്റ്റും രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം വാദമാണ് അരവിന്ദാക്ഷന്‍ ജാമ്യാപേക്ഷയിലും ആവര്‍ത്തിച്ചത്.

സതീഷ്‌കുമാര്‍ തട്ടിയെടുത്ത പണത്തിന്റെ വിവിഹതമായ 50 ലക്ഷം തന്റെ പേരില്‍ കരുവന്നൂരില്‍ നിക്ഷേപിച്ചെന്ന ഇഡി വാദം തള്ളിയ അരവിന്ദാക്ഷന്‍ തന്റെ അക്കൗണ്ടുകളിലൂടെ നടന്ന ഇടപാടുകള്‍ മറ്റ് ബിസിനസുകളുമായി ബന്ധപ്പെട്ടാണെന്നും വാദിച്ചു.

എന്നാല്‍ അരവിന്ദാക്ഷന് തട്ടിപ്പില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്ന് തെളിവുകള്‍ നിരത്തി ഇഡി വാദിച്ചു. അരവിന്ദാക്ഷനും ജില്‍സിനുമെതിരെ സമാഹരിച്ച തെളിവുകളും ഇഡി കോടതിയില്‍ സീല്‍ഡ് കവറില്‍ ഹാജരാക്കി.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി വാദിച്ചു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള കേസില്‍ ജാമ്യത്തിലിറങ്ങുന്ന പ്രതികളെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി ആശങ്കയറിയിച്ചു.