Video Stories

“കത്‌റ കത്‌റ നേകീ..”; യൂട്യൂബില്‍ തരംഗമായി ടാറ്റയുടെ റമദാന്‍ പരസ്യം

By chandrika

May 03, 2019

Chicku Irshadറമദാന്‍ സ്‌ന്ദേശവുമായി എത്തിയ ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. റമദാന്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധര്‍മത്തിന്റേയും മാസമാണെന്ന സന്ദേശം ഒളിപ്പിച്ച പരസ്യമാണ് ടാറ്റ പുറത്തിറക്കിയത്. ദിവസങ്ങള്‍ക്ക് മുന്നേ യൂട്യൂബില്‍ പുറത്തിറങ്ങിയ പരസ്യം ഇതിനകം ട്രെന്റിയി കഴിഞ്ഞു.

ഓരോരുത്തരുടേയും ഉള്ളിലുള്ള ഇത്തിരി നന്മ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുമ്പോള്‍ അത് എങ്ങനെ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമാകും എന്ന് കാണിച്ചുതരുന്നതാണ് മനോഹരമായ പരസ്യം.

കത്‌റ കത്‌റ നേകീ (നന്മയുടെ ഒരോ തുള്ളിയും) എന്ന് തുടങ്ങുന്ന ഹൃദയസപര്‍ശിയായ വരികളിലിലൂടെയാണ് പരസ്യ സന്ദേശം ചിത്രീകരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കു പ്രയോജനകരമാകും വിധം നിങ്ങളിലെ കാരുണ്യത്തിന്റെ അല്ലെങ്കില്‍ സൗന്ദര്യത്തിന്റെ ഓരോ തുള്ളിയും ശേഖരിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കുതാണ് പരസ്യം. റമദാന്‍ മാസം സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ അങ്കിളിനെ സഹായിക്കാനായി പ്രൈമറി സ്‌കൂളിലിലെ ഒരൂ കൂട്ടം വിദ്യാര്‍ഥികള്‍ സ്‌നേഹത്താല്‍ നടത്തുന്ന ഒരു ചെറിയ ശ്രമത്തെ വിവരിച്ചു കാണിക്കുന്നതാണ് പരസ്യം.

ഡ്രൈവര്‍ അങ്കിളിന് സമ്മാനിക്കുന്ന ചെറിയ കുട്ടികള്‍ എങ്ങനെ പണം കണ്ടെത്തുന്നു എന്നും മനസില്‍തട്ടുന്ന സംഗീതത്തോടൊപ്പം ടാറ്റ പരസ്യം കാണിച്ചുതരുന്നുണ്ട്.

റമദാന്‍ ദിനങ്ങളില്‍ കുട്ടികളില്‍ കാണുന്ന സല്‍സ്വഭാവത്തില്‍ പ്രീതിപ്പെടുന്ന മാതാപിതാക്കള്‍ അവര്‍ക്ക് സ്‌നേഹത്താല്‍ നല്‍കുന്ന പെരുന്നാള്‍ പണമാണ് ഡ്രൈവര്‍ അങ്കിളിനായി ശേഖരിച്ചു വെക്കുന്നത്. അമ്മയുടെ നമസ്‌കാര പട മടക്കാന്‍ സഹായിക്കുന്നതും, അച്ഛന്റെ ഷൂ പോളിഷ് ചെയ്യുന്നതും, ഷോപ്പിംഗ് ബാഗുകള്‍ എടുക്കാന്‍ സാഹയിക്കുന്നതും, ഗര്‍ഭിണിയായ അമ്മക്ക് അടുക്കളയില്‍ സഹായവുമായെത്തുന്നതുമായ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്നവരെ അത്ഭുതപ്പെടുന്നതും പരസ്യം അര്‍ത്ഥവത്താക്കുന്നതുമാക്കുന്നു.

സുന്ദരമായ ഒരു ഹൃസ്വചിത്രത്തിലൂടെ സത്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഒരു പ്രചോദന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ റമദാന്‍ മാസക്കാല വ്രതം മേയ് 5 നാണ് ആരംഭിക്കുക. ജൂണ്‍ 4 എത്തുന്ന ശവ്വാല്‍ മാസപ്പിറവിയിലൂടെ എത്തുന്ന ചെറിയ പെരുന്നാളോടെ അവസാനിക്കും. ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായങ്ങള്‍ ആഘോഷിക്കുന്ന രണ്ട് പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ഈദുല്‍ ഫിത്വര്‍. രണ്ടാമത്തെത് ഇദു അല്‍ ആദായും.